

കാലിഫോർണിയ: അമേരിക്കയിലെ പ്രശസ്തമായ സ്റ്റാൻഫോർഡ് സർവകലാശാലയുടെ 135-ാമത് ബിരുദദാന ചടങ്ങ് രാഷ്ട്രീയ പ്രതിഷേധത്തിന് വേദിയായി. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്താനായി ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്റ്റാൻഫോർഡിലെ മുൻകാല വിദ്യാർത്ഥിയുമായ സുന്ദർ പിച്ചൈ സ്റ്റേജിലേക്ക് എത്തിയ ഉടൻ നൂറിലധികം വിദ്യാർത്ഥികൾ കൂട്ടത്തോടെ ഹാൾ ബഹിഷ്‌കരിച്ച് പുറത്തുപോയി. പാലസ്തീൻ അനുകൂല വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഈ നീക്കം.
ഗൂഗിളും ആമസോണും സംയുക്തമായി ഇസ്രായേൽ സർക്കാരുമായി ഒപ്പുവെച്ച 1.2 ബില്യൺ ഡോളറിന്റെ 'പ്രൊജക്ട് നിംബസ്' എന്ന ക്ലൗഡ് കമ്പ്യൂട്ടിങ്, കൃത്രിമബുദ്ധി സാങ്കേതികവിദ്യാ കരാറിനെതിരെയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. ഗാസയിൽ തുടരുന്ന കനത്ത സംഘർഷങ്ങൾക്കിടയിൽ, ഇസ്രായേൽ സൈന്യത്തിന് പലസ്തീനികളെ നിരീക്ഷിക്കാനും പീഡിപ്പിക്കാനും ഗൂഗിളിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.
സ്റ്റാൻഫോർഡ് സ്റ്റേഡിയത്തിൽ സുന്ദർ പിച്ചൈ സംസാരിക്കാൻ എഴുന്നേറ്റയുടൻ വിദ്യാർത്ഥികൾ തങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് പാലസ്തീൻ പതാകകൾ വീശുകയും "പാലസ്തീന് സ്വാതന്ത്ര്യം നൽകുക" എന്ന മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിക്കുകയും ചെയ്തു. ആഴ്ചകൾക്ക് മുൻപ് തന്നെ വിദ്യാർത്ഥി കൂട്ടായ്മകൾ ഈ പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നു. ഈ നീക്കം വ്യക്തിപരമായി സുന്ദർ പിച്ചൈയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, മറിച്ച് ഗൂഗിളിന്റെ ജനവിരുദ്ധ നയങ്ങളിലേക്ക് ലോകശ്രദ്ധ തിരിക്കാനാണെന്നും വിദ്യാർത്ഥി പ്രതിനിധികൾ വ്യക്തമാക്കി.
പ്രതിഷേധത്തിനിടയിലും പ്രസംഗം തുടർന്നു
വിദ്യാർത്ഥികളുടെ ഇറങ്ങിപ്പോക്കിനിടയിലും ബിരുദദാന ചടങ്ങുകൾ തുടർന്നു. സഭയിലുണ്ടായിരുന്ന ബാക്കി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സുന്ദർ പിച്ചൈ തന്റെ പ്രഭാഷണം പൂർത്തിയാക്കി. കഠിനാധ്വാനം, പ്രതിസന്ധികളെ അതിജീവിക്കൽ, വ്യക്തിപരമായ ശരിയായ തീരുമാനങ്ങൾ എന്നിവയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. എന്നാൽ'കൃത്രിമബുദ്ധി' എന്ന വിഷയം തന്റെ പ്രസംഗത്തിൽ അദ്ദേഹം ബോധപൂർവ്വം പൂർണ്ണമായി ഒഴിവാക്കി. ഇന്ത്യയിൽ നിന്നും ഒരു സാധാരണ വിദ്യാർത്ഥിയായി സ്റ്റാൻഫോർഡിൽ എത്തിയ തന്റെ പഴയകാല ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. എന്നാൽ ഈ പ്രതിഷേധങ്ങളോട് വേദിയിലോ പുറത്തോ ഔദ്യോഗികമായി പ്രതികരിക്കാൻ സുന്ദർ പിച്ചൈ തയ്യാറായില്ല.
അങ്ങേയറ്റത്തെ വിഡ്ഢിത്തമെന്ന് രാജീവ് ചന്ദ്രശേഖർ
സുന്ദർ പിച്ചൈയുടെ പ്രസംഗം ബഹിഷ്‌കരിച്ച സ്റ്റാൻഫോർഡ് വിദ്യാർത്ഥികളുടെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ബി.ജെ.പി കേരള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. വിദ്യാർത്ഥികളുടേത് അങ്ങേയറ്റത്തെ അജ്ഞതയും വിഡ്ഢിത്തവുമാണെന്ന് അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ കുറ്റപ്പെടുത്തി.
ലോകോത്തര നിലവാരമുള്ള ഒരു സർവകലാശാലയിൽ പഠിക്കാനും, ആഗോളതലത്തിൽ ഇത്രയും വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു വ്യക്തിയിൽ നിന്ന് നേരിട്ട് കാര്യങ്ങൾ കേട്ടറിയാനുമുള്ള സുവർണ്ണാവസരമാണ് ഈ വിദ്യാർത്ഥികൾ വെറുതെ കളഞ്ഞുകുളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് വ്യവസ്ഥിതികളെ എതിർക്കാനും അധികാരികളെ ചോദ്യം ചെയ്യാനുമുള്ള സ്വാഭാവിക ആവേശം ഉണ്ടാകുന്നത് മനസ്സിലാക്കാവുന്നതാണെന്നും, മുൻതലമുറകളും തങ്ങളുടെ വിദ്യാർത്ഥിക്കാലത്ത് ഇത്തരം സമരങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഒരു നല്ല കാര്യത്തിന് വേണ്ടി നിലകൊള്ളുന്നത് കേവലം അജ്ഞതയോ മണ്ടത്തരമോ ആയി മാറരുതെന്നും, നാം ജീവിക്കുന്നത് കൃത്രിമബുദ്ധിയുടെ കാലത്താണെന്നും അജ്ഞതയുടെ ഇരുണ്ട യുഗത്തിലല്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates