കാഠ്മണ്ഡു : എവറസ്റ്റ് കീഴടക്കി മടങ്ങവേ രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അരുണ്‍ കുമാര്‍ തിവാരി, സന്ദീപ് ആരെ എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്.
കൊടുമുടി കീഴടക്കി തിരികെ ഇറങ്ങുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായി എന്നാണ് റിപ്പോർട്ട്. തളര്‍ന്നുവീണ ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
നേപ്പാളിലെ എക്‌സ്‌പെഡിഷന്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഋഷി ഭണ്ഡാരി പങ്കുവച്ച വിവരമനുസരിച്ച്, സന്ദീപ് ആരെ ബുധനാഴ്ചയും അരുണ്‍ കുമാര്‍ തിവാരി വ്യാഴാഴ്ച വൈകിട്ടുമാണ് എവറസ്റ്റിന്റെ മുകളിലെത്തിയത്.
എന്നാല്‍ മടങ്ങും വഴിയില്‍ ആരോഗ്യപ്രശ്‌നങ്ങളും അതിശക്തമായ കാലാവസ്ഥയും തിരിച്ചടിയാവുകയായിരുന്നു. ഇരുവരെയും രക്ഷിക്കാന്‍ പ്രത്യേക ഷെര്‍പ ഗൈഡുകള്‍ പരിശ്രമിച്ചെങ്കിലും വിഫലമായെന്ന് ഭണ്ഡാരി പ്രതികരിച്ചു. സന്ദീപ് ആരെ വ്യാഴാഴ്ച മരണപ്പെട്ടതായും, തിവാരിയുടെ മരണസമയം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എവറസ്റ്റില്‍ തിരക്ക് വര്‍ധിച്ചതും അപകടസാധ്യത ഉയര്‍ത്തിയതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'ഡെത്ത് സോണ്‍' എന്നറിയപ്പെടുന്ന ഏറ്റവും ഉയരമുള്ള മേഖലയിലെ ഓക്‌സിജന്‍ കുറവും കടുത്ത തണുപ്പുമാണ് പ്രധാന വെല്ലുവിളി.
ബുധനാഴ്ച, 8,848.86 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കിയ 274 പര്‍വതാരോഹകരില്‍ സന്ദീപ് ആരെ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഒരേ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ എവറസ്റ്റ് കീഴടക്കുകയെന്ന പുതിയ റെക്കോര്‍ഡായിരുന്നു ഇത്.
തുളസി റെഡ്ഡി പാല്‍പുനൂരി, അജയ് പാല്‍ സിംഗ് ധാലിവാള്‍ എന്നിവരായിരുന്നു മറ്റ് രണ്ട് പേര്‍. അടുത്ത ദിവസം, അരുണ്‍ കുമാര്‍ തിവാരിയ്‌ക്കൊപ്പം ഇന്ത്യയിലെ ലക്ഷ്മികാന്ത മണ്ഡലും ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates