

ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികളുമായി ഇറാന്‍. ലബനനില്‍ വെടിനിര്‍ത്തല്‍ വേണം, മരവിപ്പിക്കപ്പെട്ട ഇറാന്റെ ആസ്തികള്‍ വിട്ടുകിട്ടണം എന്നിവയാണ് ഇറാന്‍ പ്രധാനമായും ഉയര്‍ത്തുന്ന ആവശ്യങ്ങള്‍.
യുഎസ് ഉപരോധം മൂലം വിദേശ ബാങ്കുകളില്‍ തടഞ്ഞുവെച്ചിരിക്കുന്ന പതിനായിരക്കണക്കിന് കോടി ഡോളറിന്റെ ആസ്തികള്‍ ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പ് കൊടുക്കണം എന്നാണ് ഇറാന്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ് ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും നിലപാട് ആവര്‍ത്തിച്ചു. ശനിയാഴ്ച പുലർച്ചെയാണ് ചർച്ചകൾ നിശ്ചയിച്ചിരിക്കുന്നത്.
പാകിസ്ഥാനില്‍ നിശ്ചയിച്ചിട്ടുള്ള ചര്‍ച്ചകള്‍ക്കായി യു.എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പാകിസ്ഥാനിലേക്ക് തിരിച്ചതിന് പിന്നാലെയാണ് ഇറാന്‍ നിലപാടുകള്‍ കടുപ്പിക്കുന്നത്. ചര്‍ച്ചകള്‍ ഫലംകാണുമെന്നാണ് പ്രതീക്ഷയെന്നും വാഷിങ്ടണില്‍ നിന്ന് പുറപ്പെടുമ്പോള്‍ വാന്‍സ് പ്രതികരിച്ചു. ഇറാന്‍ തങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ ചര്‍ച്ചകളോട് സഹകരിക്കില്ലെന്നും വാന്‍സ് മുന്നറിയിപ്പ് നല്‍കി. സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും വാന്‍സിനൊപ്പമുള്ള ഉന്നതതല സംഘത്തിലുണ്ട്. ചര്‍ച്ചകള്‍ക്കായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അമേരിക്കയുടെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കരാറുകള്‍ മാത്രമേ ട്രംപ് അംഗീകരിക്കുകയുള്ളൂ എന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി അറിയിച്ചിരുന്നു.
ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാന്‍ കടുത്ത ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റും വ്യക്തമാക്കി. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. പാകിസ്ഥാനില്‍ നടന്ന ചര്‍ച്ചകളില്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാനെ ആക്രമിക്കാന്‍ യുഎസ് യുദ്ധക്കപ്പലുകളില്‍ ആയുധങ്ങള്‍ നിറയ്ക്കുന്നുണ്ടെന്നാണ് ട്രംപിന്റെ ഭീഷണി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates