

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടത്തുന്ന ഇറാന്‍ - യുഎസ് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇസ്ലാമാബാദില്‍ ശനിയാഴ്ച വൈകീട്ടാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. 1972 ന് ശേഷം ഇതാദ്യമായാണ് ഇറാനും, യുഎസും തമ്മില്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് നയിക്കുന്ന യുഎസ് സംഘവും, ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫിന്റെ സംഘവും തമ്മിലാണ് ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ക്ക് മുന്‍പ് ഇരു സംഘവും പാക് സൈനിക മേധാവി അസം മുനീര്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇസ്ലാമാബാദിലെ ആഡംബര ഹോട്ടലായ സെറീനയാണ് ഉന്നതതല ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ യുദ്ധത്തില്‍ ഇറാന് വലിയ നഷ്ടങ്ങള്‍ ഉണ്ടായതായി അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റിലാണ് ട്രംപിന്റെ പ്രതികരണം. യുദ്ധത്തില്‍ ഇറാന്‍ നേട്ടം ഉണ്ടാക്കെയെന്ന് ചില മാധ്യമങ്ങള്‍ അവകാശപ്പെട്ടു. എന്നാല്‍ അവര്‍ വലിയ തിരിച്ചടി നേരിട്ടു. 'അവരുടെ നാവികസേന ഇല്ലാതായി, അവരുടെ വ്യോമസേന ഇല്ലാതായി, അവരുടെ വ്യോമ പ്രതിരോധ സംവിധാനം നശിപ്പിക്കപ്പെട്ടു. റഡാറുകള്‍, മിസൈല്‍, ഡ്രോണ്‍ ഫാക്ടറികള്‍ നശിപ്പിക്കപ്പെട്ടു, അവരുടെ പ്രധാന നേതാക്കളെ ഇല്ലാതാക്കാനായെന്നും ട്രംപ് പോസ്റ്റില്‍ പറഞ്ഞു. അല്ലാഹുവിന് സ്തുതി! എന്ന വാചകത്തോടെയാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിച്ചത്.
അതേസമയം, വെടിനിര്‍ത്തലും ചര്‍ച്ചയും പുരോഗമിക്കുമ്പോഴും ഹോര്‍മൂസ് യുഎസിന് വേണ്ടി തുറന്നിട്ടില്ലെന്ന് ഇറാന്‍ പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു യുഎസ് കപ്പലും കടന്നിട്ടില്ലെന്ന് ഇറാന്‍ അവകാശപ്പെട്ടു. നിരവധി യുഎസ് നാവിക കപ്പലുകള്‍ ജലപാത കടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യാന്‍ യുഎസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടതിനും പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates