

വാഷിങ്ടൻ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇറാൻ മരിച്ചെന്നു പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പ്രസ്താവന. 48 മണിക്കൂറിനകം ഹോര്‍മുസ് തുറക്കണമെന്നും ഇല്ലെങ്കിൽ ഊർജ നിലയങ്ങൾ തകർക്കുമെന്നു ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് പുതിയ പ്രസ്താവന. സ്വന്തം സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കിട്ട കുറിപ്പിലാണ് പുതിയ പരാമർശം.
'ഇറാന്റെ മരണത്തോടെ ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും ഒട്ടും പ്രാപ്തിയില്ലാത്തവരുമായ ഡമോക്രാറ്റിക്ക് പാർട്ടിയാണ്. ഇക്കാര്യത്തിൽ നിങ്ങളുടെ അതീവ ശ്രദ്ധയ്ക്ക് നന്ദി'-കുറിപ്പിൽ ട്രംപ് വ്യക്തമാക്കി. അമേരിക്കൻ പോർ വിമാനം വെടിവച്ചിട്ടെന്നു ഇറാൻ അവകാശപ്പെട്ട് നിൽക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും കപ്പല്‍ ഗതാഗതത്തിനായി തുറന്നില്ലെങ്കില്‍ ഊര്‍ജ പ്ലാന്റുകള്‍ തകര്‍ക്കുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ട്രൂത്ത് സോഷ്യലിലൂടെയാണ് യു എസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
'ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കണം, അല്ലെങ്കില്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തെ നേരിടേണ്ടി വരും. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് തുറക്കുന്നതില്‍ നടപടി വേണം. അല്ലെങ്കില്‍ അമേരിക്ക ഇറാന്റെവിവിധ ഊര്‍ജ്ജ നിലയങ്ങളെ ആക്രമിച്ച് ഇല്ലാതാക്കും. ഏറ്റവും വലിയ ഒന്നില്‍ നിന്നാകും തുടക്കം!' ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ കുറിച്ചു.
ഹോർമുസ് കടലിടുക്കിന് ഭീഷണിയുയർത്താനുള്ള ഇറാന്റെ ശേഷി തകർത്തതായി യുഎസ് സൈന്യം അവകാശപ്പെട്ടിരുന്നു. ക്രൂസ് മിസൈലുകളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗർഭ കേന്ദ്രത്തിനു നേരെ ഈ ആഴ്ച നടന്ന ബോംബാക്രമണത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് യുഎസ് വ്യക്തമാക്കി. ലോകത്തെ എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെയാണ്, അവിടുത്തെ മിസൈൽ കേന്ദ്രങ്ങൾ തകർക്കാൻ യുഎസ് സൈന്യം ബോംബുകൾ പ്രയോഗിച്ചത്.
ഹോര്‍മുസ് ദ്വീപിനടുത്ത് അമേരിക്കന്‍ പോര്‍ വിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി അതിനിടെ ഇറാന്‍ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി ഇറാന്‍ അവകാശവാദത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് തൊടുത്തുവിടുന്ന മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates