

ഇറാന്‍ കേന്ദ്രബിന്ദുവായി പശ്ചിമേഷ്യയില്‍ പുരോഗമിക്കുന്ന സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന പേരുകളില്‍ ഒന്നാണ് ഹോര്‍മൂസ് കടലിടുക്ക്. അമേരിക്കയും ഇസ്രയേലും ആക്രമണത്തിന് മുതിര്‍ന്നപ്പോള്‍ ലോകം ഭയപ്പെട്ട ഒന്നായിരുന്നു ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം കയ്യാളുന്ന ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കും എന്നത്. ആക്രമണങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ തിരിച്ചടി നല്‍കിയ ഇറാന്‍, പിന്നാലെ ഹോര്‍മൂസ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചു. എന്തുകൊണ്ടാണ് ഹോര്‍മൂസ് കടലിടുക്കിലെ നിയന്ത്രണം ലോകത്തെ ആശങ്കയിലാക്കുന്നത്?
ഹോര്‍മുസ് കടലിടുക്കിന്റെ പ്രാധാന്യം
ഇറാനും ഒമാനും ഇടയിലുള്ള 55 കിലോമീറ്റര്‍ വീതിയുള്ള ഇടുങ്ങിയ സമുദ്രഭാഗമാണ് ഹോര്‍മുസ് കടലിടുക്ക്, പേര്‍ഷ്യന്‍ ഗള്‍ഫിനെ അറബിക്കടലില്‍ നിന്ന് വേര്‍തിരിക്കുന്നതും ഹോര്‍മൂസ് കടലിടുക്കാണ്. ആഗോള ഊര്‍ജ വ്യാപാരമേഖലയില്‍ ഏറെ പ്രാധാന്യമുള്ള പ്രദേശമാണിത്. ലോകത്തെ ഏറ്റവും തിരക്കേറിയതും തന്ത്രപ്രാധാന്യമുള്ളതുമായി കപ്പല്‍ റൂട്ടുകളില്‍ ഒന്ന്.
പ്രാദേശിക സാഹചര്യങ്ങളുടെയും യുഎസ് ഇടപെടലിന്റ ഭീഷണിയുടെയും പശ്ചാത്തലത്തില്‍ 2025 ഫെബ്രുവരിയില്‍ ഹോര്‍മൂസ് കടലിടുക്കിന്റെ ചില ഭാഗങ്ങള്‍ ഇറാന്‍ ഹ്രസ്വകാലത്തേക്ക് അടച്ചുപൂട്ടിയിരുന്നു. ഈ നടപടി എണ്ണ വിലയില്‍ ആറ് ശതമാനം വര്‍ദ്ധനവിനാണ് വഴിവച്ചത്. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം തടയുന്നത് ലോകത്ത് എണ്ണ വിലയെ ഏത് തരത്തില്‍ ബാധിക്കും എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ കണക്ക്.
പ്രതിദിനം സാധാരണയായി ഏകദേശം 13 ദശലക്ഷം ബാരല്‍ എണ്ണയാണ് ഈ മേഖലയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. ആഗോള എണ്ണ കയറ്റുമതിയുടെ ഏകദേശം 31 ശതമാനവരുന്നതാണ് ഈ കണക്ക്. നിലവിലെ സാഹചര്യത്തില്‍ ഇറാന്‍ പ്രഖ്യാപിച്ച അടച്ചുപൂട്ടലിന്റെ ഫലമായി കടലിടുക്ക് വഴിയുള്ള മൊത്തത്തിലുള്ള സമുദ്ര ഗതാഗതം 70 ശതമാനം കുറഞ്ഞു. ഇതുകൂടാതെ ലോഡ് ചെയ്ത 18, ഇറക്കാത്ത 37 ടാങ്കറുകളും പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുകയാണ്.
ആഗോള എണ്ണ വിപണിയില്‍ ഇപ്പോഴുണ്ടായ മാറ്റങ്ങള്‍ പോലും ഈ നിയന്ത്രണങ്ങളുടെ ഭാഗമാണ്. കഴിഞ്ഞ ആഴ്ചയിലെ വിലയേക്കാള്‍ ഏകദേശം എട്ട് ശതമാനം കൂടുതലാണ് ഈ ആഴ്ച ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന്റെ വില. കാനഡയിലും യുഎസിലും പെട്രോള്‍ വില ഉയരാന്‍ തുടങ്ങിയിട്ടുണ്ട്, സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ടാങ്കര്‍ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നിടത്തോളം വര്‍ധനവ് തുടരുക തന്നെ ചെയ്യു.
കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍, എണ്ണ വില വര്‍ധനവ് സാമ്പത്തിക മാന്ദ്യത്തിന് കാരണമായിട്ടുണ്ട്. 1970 കളിലും 80 കളുടെ തുടക്കത്തിലും ഉണ്ടായ എണ്ണ പ്രതിസന്ധികള്‍ പോലുള്ള ചില സംഭവങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയുടെ ഘടന പോലും മാറ്റുന്നതായിരുന്നു.
എണ്ണ പ്രതിസന്ധിയും, ആഗോള സാമ്പത്തിക രംഗവും
1973 ഒക്ടോബറില്‍ ഇറാന്‍ ഉള്‍പ്പെട്ട അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒഎപിഇസി ഇപ്പോള്‍ ഒപെക് എന്ന സംഘടന അമേരിക്ക ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനുള്ള പ്രതികരണമായി അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതിക്ക് ഉപരോധം ഏര്‍പ്പെടുത്തിയതാണ് ആദ്യത്തെ എണ്ണ പ്രതിസന്ധി ആരംഭിച്ചത്. രണ്ട് മാസത്തിനുള്ളില്‍ എണ്ണവില നാലിരട്ടിയായി വര്‍ധിപ്പിച്ചു. ഇത് യുഎസില്‍ ഓഹരി വിപണി തകര്‍ച്ചയ്ക്കും മാന്ദ്യത്തിനും കാരണമായി.
ഒപെക് കൂട്ടയ്മ ശക്തമായ കാലമായിരുന്നു ഇത്. അക്കാലത്ത് സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാന്‍ യുഎസിന് മതിയായ ആഭ്യന്തര എണ്ണ ഉല്‍പാദന ശേഷി ഉണ്ടായിരുന്നില്ല. പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ യുഎസിലുടനീളമുള്ള ഓട്ടോ മേഖലയെയും ഊര്‍ജ്ജ മേഖലയെയും ഊര്‍ജ്ജ നയത്തെയും ബാധിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഒപെക് രാഷ്ട്രങ്ങളിലെ ഒരു വിഭാഗം ഇറാന്‍ പക്ഷത്ത് അല്ലെന്നതാണ് മറ്റൊരു വസ്തുത. ഈ രാജ്യങ്ങളില്‍ പലതും - റഷ്യയും മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും - വിപണികളെ സ്ഥിരപ്പെടുത്തുന്നതിനായി പ്രതിദിനം ഏകദേശം 2,06,000 ബാരല്‍ ഉത്പാദനം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.
യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച്, ഏറ്റവും വലിയ ഊര്‍ജ്ജ ഉല്‍പ്പാദകര്‍ യുഎസ് (22 ശതമാനം), സൗദി അറേബ്യ (11 ശതമാനം), റഷ്യ (11 ശതമാനം), കാനഡ (ആറ് ശതമാനം), ചൈന (അഞ്ച് ശതമാനം) എന്നിവയാണ്. ആഗോള വിപണിയിലെ ഇറാന്റെ സ്വാധീനം കുറഞ്ഞുകഴിഞ്ഞു. എന്നാല്‍ അമേരിക്കയുടെ സ്വാധീനം ഘണ്യമായി വര്‍ധിച്ചെന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ നിലവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വില വര്‍ധനവുകളോടെ വിപണി പ്രതികരിക്കാനുള്ള സാധ്യത കുറവാണ്.
ഇവിടെയാണ് ഹോര്‍മൂസ് കടലിടുക്കിന്റെ പ്രാധാന്യം വീണ്ടും നിര്‍ണായകമാകുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫിലെ റാസ് തനുറയാണ് സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയില്‍ നിര്‍ണായകമായ ഏറ്റവും വലിയ തുറമുഖം. ഇവിടെത്തെ സൗദി ഉടമസ്ഥതയിലുള്ള ആരാംകോയുടെ പ്ലാന്റ് ഇറാന്‍ ആക്രമിക്കുകയും ചെയ്തു.
ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടുന്നത് റാസ് തനുറയില്‍ നിന്നുള്ള കയറ്റുമതിയെ സാരമായി ബാധിക്കും. പ്രതിദിനം കുറഞ്ഞത് അഞ്ച് ദശലക്ഷം ബാരലെങ്കിലും നഷ്ടമുണ്ടാക്കും. ഇറാന്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റ് താത്കാലികമായി അപ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ചെങ്കടലിലെ യാന്‍ബു തുറമുഖം വഴിയുള്ള ചരക്ക് നീക്കം വേഗത്തിലാക്കാനും ചില വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്.
നേട്ടം കൊയ്യാന്‍ കാനഡ
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഗ്യാസോലിന്‍, ഡീസല്‍ എന്നിവയുടെ വിലയിലെ വര്‍ദ്ധനവിനും എണ്ണ ശുദ്ധീകരണത്തിന് ആവശ്യമായ ചെയ്ത വസ്തുക്കളുടെ വിലയിലെ വര്‍ദ്ധനവിനും കാരണമാകും. കാനഡ എണ്ണ കയറ്റുമതി രാഷ്ട്രമാണെങ്കിലും
ആഭ്യന്തര ഇന്ധന വില ആഗോള മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. എന്നാല്‍ കാനഡയിലെ എണ്ണ, വാതക വ്യവസായത്തിന്റെ ദീര്‍ഘകാല ഭാവിക്ക് ഇപ്പോഴത്തെ സംഭവങ്ങള്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഇറാന്‍ പ്രതിസന്ധി കാനഡയ്ക്ക് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാനുള്ള അവസരം സൃഷ്ടിക്കും.ആഗോള വിപണിയില്‍ കാനഡയുടെ പങ്ക് ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും.
വെസ്റ്റ് കോസ്റ്റിലേക്കുള്ള കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിലൂടെ, പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള കയറ്റുമതിയെ ആശ്രയിക്കുന്ന ഏഷ്യന്‍ വിപണികളിലേക്കും കാനഡയ്ക്ക് പ്രവേശനം സാധ്യമാകും. യുദ്ധം തുടരുകയാണെങ്കില്‍ ഭാവിയില്‍ എണ്ണ പ്രതിസന്ധിയില്‍ പരിഹരിക്കുന്നതില്‍ ലോകത്ത് കാനഡ പുതിയ മുഖമായി മാറും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates