വാഷിങ്ടണ്‍: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട 'ന്യൂക്ലിയര്‍ ഡസ്റ്റ്' അമേരിക്ക പിടിച്ചെടുത്ത് പൂര്‍ണമായും നശിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പരാമര്‍ശം. ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരവും ആണവ പദ്ധതിയുടെ ശേഷിപ്പുകളും അമേരിക്കയുടെ നിയന്ത്രണത്തിലാക്കുമെന്നും പിന്നീട് ഇരു രാജ്യങ്ങളിലും അവ ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'എല്ലാം ശാന്തമായ ശേഷം, നമ്മുടെ അത്യാധുനിക ബി-2 ബോംബറുകളുടെയും അവരുടെ മികവുറ്റ പൈലറ്റുമാരുടെയും സഹായത്തോടെ ഗ്രാനൈറ്റ് പര്‍വതങ്ങളുടെ ആഴങ്ങളില്‍ മറവുചെയ്തിരിക്കുന്ന ആണവ അവശിഷ്ടങ്ങള്‍ ഞങ്ങള്‍ കൈവശപ്പെടുത്തും. തുടര്‍ന്ന് അവ ഇറാനിലായാലും അമേരിക്കയിലായാലും സുരക്ഷിതമായി നിര്‍വീര്യമാക്കി പൂര്‍ണമായും നശിപ്പിക്കും': ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
ഇറാന്റെ കൈവശമുള്ള ഉയര്‍ന്ന അളവില്‍ സമ്പുഷ്ടമാക്കിയ യുറേനിയത്തെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചതെന്നാണ് വിലയിരുത്തല്‍. ഇറാന്റെ ആണവ ശേഷി ഭാവിയില്‍ ഭീഷണിയായി ഉയരാതിരിക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഇറാന്റെ ആണവ വസ്തുക്കള്‍ സുരക്ഷിതമായി കൈമാറുന്നതും നശിപ്പിക്കുന്നതും ചര്‍ച്ചകളിലെ ഏറ്റവും സങ്കീര്‍ണമായ വിഷയങ്ങളിലൊന്നായി തുടരുകയാണ്. അമേരിക്കന്‍ സൈന്യം ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരം നേരിട്ട് പിടിച്ചെടുക്കുന്ന സാധ്യത മുമ്പ് പരിഗണിച്ചിരുന്നുവെന്നും എന്നാല്‍ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് അതില്‍ നിന്ന് പിന്മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിലൊന്നായ ഇസ്ഫഹാനില്‍ സൂക്ഷിച്ചിരിക്കുന്ന സമ്പുഷ്ട യുറേനിയം ശേഖരത്തിലേക്കുള്ള തുരങ്കങ്ങള്‍ ഇറാന്‍ തന്നെ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തടസ്സപ്പെടുത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം നീക്കങ്ങള്‍ ഭാവിയില്‍ ആണവ വസ്തുക്കള്‍ കണ്ടെത്തുന്നതിനും അന്താരാഷ്ട്ര മേല്‍നോട്ടം ഉറപ്പാക്കുന്നതിനും വെല്ലുവിളിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
സമീപകാല മാസങ്ങളില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഗള്‍ഫ് മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് അടച്ചതും എണ്ണക്കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതും ആഗോള ഊര്‍ജ വിപണിയെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് പാകിസ്താന്റെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും സമാധാന ധാരണയിലേക്കെത്താന്‍ ശ്രമിക്കുന്നത്. ട്രംപിന്റെ അവകാശവാദമനുസരിച്ച് കരാര്‍ ഒപ്പുവെച്ചാല്‍ ഹോര്‍മുസ് കടലിടുക്ക് എല്ലാ രാജ്യങ്ങള്‍ക്കും തുറന്നുകൊടുക്കുകയും ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്യും. എന്നാല്‍ കരാര്‍ അന്തിമമായെന്ന വാദം ഇറാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
സമാധാന കരാര്‍ സംബന്ധിച്ച ട്രംപിന്റെ പ്രഖ്യാപനങ്ങളെക്കുറിച്ച് ഇറാന്‍ ഇപ്പോഴും ജാഗ്രതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. കരാറിന്റെ രൂപരേഖയില്‍ പുരോഗതിയുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഒപ്പുവെക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് അവരുടെ നിലപാട്. അതേസമയം, കരാര്‍ യാഥാര്‍ഥ്യമായാല്‍ ഉപരോധങ്ങളില്‍ ഇളവ് ലഭിക്കാനും മരവിപ്പിച്ചിരിക്കുന്ന ഇറാനിയന്‍ ആസ്തികള്‍ തിരിച്ചുകിട്ടാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗള്‍ഫ് മേഖലയിലെ സുരക്ഷ, ആഗോള എണ്ണവില, അന്താരാഷ്ട്ര നാവിക ഗതാഗതം എന്നിവയെല്ലാം അമേരിക്ക-ഇറാന്‍ ചര്‍ച്ചകളുടെ ഫലത്തെ ആശ്രയിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ട്രംപിന്റെ 'ന്യൂക്ലിയര്‍ ഡസ്റ്റ്' പരാമര്‍ശവും ആണവ പദ്ധതിയുടെ ഭാവിയെക്കുറിച്ചുള്ള പ്രസ്താവനകളും ലോക രാഷ്ട്രങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സമാധാന കരാര്‍ യാഥാര്‍ഥ്യമാകുമോ അതോ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുമോ എന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates