ലണ്ടൻ: ഇന്ത്യക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ മദ്യ വ്യവസായി വിജയ് മല്യ നൽകിയ അപ്പീല്‍ യുകെ ഹൈക്കോടതി തള്ളി. അപ്പീല്‍ തള്ളിയതോടെ മല്യയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തില്‍ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് ഇനി തീരുമാനമെടുക്കുക. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷന്‍ എയര്‍ലൈന്‍സ് വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വരെ വായ്‍പയെടുത്ത് വഞ്ചിച്ചുവെന്നാണ് കേസ്.
ഇന്ത്യയിലെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഉന്നയിക്കുന്നതിനെക്കാള്‍ കുറച്ചു കൂടി ഗൗരവമുള്ള കേസാണ് ചമത്തപ്പെട്ടിരിക്കുന്നതെന്ന് മുതിര്‍ന്ന ജില്ലാ ജഡ്ജി പ്രഥമാദൃഷ്ട്യാ തന്നെ കണ്ടെത്തിയിരുന്നു. കൂടാതെ ഇന്ത്യയുടെ ഏഴ് ആരോപണങ്ങളും ശരിവെക്കാവുന്നതാണെന്നും യുകെ കോടതിയിലെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഇന്ത്യയില്‍ വിചാരണ ചെയ്യുന്നതിനായി ഫെബ്രുവരിയില്‍ കൈമാറണമെന്ന വിധിക്കെതിരെയാണ് മല്യ കോടതിയെ സമീപിച്ചത്.
വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റർ മജിസ്ട്രേട്ട്സ് കോടതി ഉത്തരവിട്ടത്. വായ്പാത്തട്ടിപ്പു കേസിൽ പ്രഥമദൃഷ്ട്യാ മല്യ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാലായിരുന്നു വിധി. ഇന്ത്യൻ ജയിലുകളിൽ വൃത്തിഹീനമായ സാഹചര്യമായതിനാൽ തന്നെ കൈമാറരുതെന്നു കാണിച്ച് മല്യ നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു. ഇത് അംഗീകരിച്ചാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവിൽ ഒപ്പുവച്ചത്.
എന്നാൽ ഇതിനെതിരെയും മല്യ കോടതിയെ സമീപിക്കുകയായിരുന്നു. വിവിധ ബാങ്കുകളിൽ നിന്നായി വായ്പയെടുത്ത 9000 കോടി രൂപ തിരിച്ചുപിടിക്കാൻ ശ്രമം തുടങ്ങിയപ്പോഴാണു 2017ൽ മല്യ ലണ്ടനിലേക്ക് മുങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates