സോള്‍: കോവിഡ് 19 ഭീഷണി ഒഴിഞ്ഞ ശേഷമുള്ള ജീവിത രീതിയെക്കുറിച്ച് പൗരൻമാർക്ക് മാർഗ നിർദേശവുമായി ദക്ഷിണ കൊറിയ. കൊറോണയെ പ്രതിരോധിച്ചു കൊണ്ട് സാധാരണ നിലയിലേയ്ക്ക് മടങ്ങാനുള്ള പദ്ധതിയാണ് സർക്കാർ മുന്നിൽ കാണുന്നത്.
സൗകര്യപ്രദമായ ജോലി ക്രമം, പൊതുഗതാഗതം, ഹോട്ടല്‍ ഭക്ഷണം എന്നിവയടക്കമുൾപ്പെടുത്തിയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കൈ കഴുകല്‍, ശാരീരിക അകലം പാലിക്കല്‍, താപനില പരിശോധന, അണു നശീകരണം എന്നീ കാര്യങ്ങൾ ജോലി സ്ഥലങ്ങള്‍, ഗതാഗതം, റെസ്റ്റോറന്റുകള്‍, ഷോപ്പിങ്, കായിക മത്സരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ എങ്ങനെ വേണമെന്നും മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ ഒഴിഞ്ഞ വരികളിലെ സീറ്റുകള്‍ ബുക്ക് ചെയ്യണം. ഒരുമിച്ച് ഇരിക്കരുത്, മാസ്‌ക് ധരിക്കണം, ടാക്സി യാത്രയ്ക്ക് മൊബൈല്‍ പേയ്മെന്റുകള്‍ ഉപയോഗിക്കണം, ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ വേഗം കഴിച്ച് മടങ്ങണം, ഭക്ഷണം കഴിക്കാന്‍ വ്യക്തിഗത പാത്രങ്ങള്‍ ഉപയോഗിക്കണം എന്നിവയും മാര്‍ഗ നിര്‍ദേശത്തിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ വിദേശ യാത്ര നടത്തിയവര്‍ കുറച്ച് നാളത്തേക്ക് ജോലിക്ക് പോകരുതെന്ന് നിർദ്ദേശമുണ്ട്. കൂടാതെ ജോലി സ്ഥലങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സുകള്‍, ഓണ്‍ലൈന്‍ പരിശീലനം, വീട്ടിലിരുന്നുള്ള ജോലി, സൗകര്യപ്രദമായ ജോലി സമയം എന്നിവ ഉപയോഗിക്കാനും ശുപാര്‍ശയുണ്ട്.
ചില വിദഗ്ധര്‍ പ്രവചിക്കുന്നത് കോവിഡ് 19 രണ്ട് വര്‍ഷത്തോളം നിലനില്‍ക്കുമെന്നാണെന്നും അതിനാല്‍ തന്നെ കൊറോണ വ്യാപനത്തിന് മുമ്പുള്ള ജീവിതത്തിലേക്ക് ഉടന്‍ തിരിച്ചു പോകാനാകില്ലെന്ന യാഥാര്‍ഥ്യം നാം അംഗീകരിക്കേണ്ടതുണ്ടെന്നും ഉപ ആരോഗ്യ മന്ത്രി കിം ഗാങ് ലിപ് പറഞ്ഞു. ഒരേ സമയം സാമ്പത്തികവും സാമൂഹികവുമായ പ്രവര്‍ത്തനം നടത്തുകയാണ് സർക്കാർ. കൊറോണയെ പ്രതിരോധിച്ചു കൊണ്ട് സാധാരണ നിലയിലേയ്ക്ക് മടങ്ങാനുള്ള പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates