കൊലക്കേസ് പ്രതികളെ വെറുതെ വിട്ടതായി വിധി പ്രഖ്യാപനം; പിന്നാലെ കോടതി മുറിയില്‍ വച്ച് സ്വയം വെടിയുതിര്‍ത്ത് ജഡ്ജി; ഞെട്ടല്‍ 

നിരവധി കൊലപാതക കേസുകളിലെ പ്രതികളെ വെറുതെ വിട്ട ശേഷം നിറഞ്ഞ കോടതി മുറിയില്‍ വച്ച് സ്വയം വെടിയുതിര്‍ത്ത് ജഡ്ജി
കൊലക്കേസ് പ്രതികളെ വെറുതെ വിട്ടതായി വിധി പ്രഖ്യാപനം; പിന്നാലെ കോടതി മുറിയില്‍ വച്ച് സ്വയം വെടിയുതിര്‍ത്ത് ജഡ്ജി; ഞെട്ടല്‍ 
Updated on
1 min read

ബാങ്കോക്ക്: നിരവധി കൊലപാതക കേസുകളിലെ പ്രതികളെ വെറുതെ വിട്ട ശേഷം നിറഞ്ഞ കോടതി മുറിയില്‍ വച്ച് സ്വയം വെടിയുതിര്‍ത്ത് ജഡ്ജിയുടെ ആത്മഹത്യാ ശ്രമം. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വിമര്‍ശിച്ചു കൊണ്ട് വൈകാരികമായ ഒരു കുറിപ്പ് ഫെയ്‌സ്ബുക്ക് ലൈവ് വഴി പുറത്തവിട്ട ശേഷമായിരുന്നു ജഡ്ജിയുടെ ആത്മഹത്യാ ശ്രമം.

തായ്‌ലന്‍ഡിലാണ് സംഭവം അരങ്ങേറിയത്. തായ്‌ലന്‍ഡിലെ നീതിന്യായ സംവിധാനത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് രാജ്യത്തെ നടുക്കിയ സംഭവം കോടതി മുറിയില്‍ അരങ്ങേറിയത്. പണക്കാര്‍ക്കും ഉന്നതര്‍ക്കും അനുകൂലമായി പ്രവര്‍ത്തിക്കുന്ന കോടതികള്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ചെറിയ തെറ്റുകള്‍ക്ക് പോലും കനത്ത ശിക്ഷകള്‍ നല്‍കുന്നുവെന്ന ആരോപണവുമുണ്ട്.

ദക്ഷിണ തായ്‌ലന്‍ഡിലെ യാലാ കോടതി ജഡ്ജിയായ കനകോണ്‍ പിയഞ്ചനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊലപാതക കേസിലെ വിധി പറയവെയായിരുന്നു നാടകീയ സംഭവങ്ങള്‍. പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിയ ശേഷമായിരുന്നു ജഡ്ജി സ്വയം വെടിയുതിര്‍ത്തത്.

'ആരെയെങ്കിലും ശിക്ഷിക്കണമെങ്കില്‍ നിങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ തെളിവുകള്‍ വേണം. ഉറപ്പില്ലെങ്കില്‍ അവരെ ശിക്ഷിക്കരുത്.' ആത്മഹത്യാ ശ്രമത്തിന് മുന്‍പായി കോടതിയില്‍ പറഞ്ഞ ഈ വാക്കുകള്‍ ജഡ്ജി ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് താന്‍ പറയുന്നില്ല. പക്ഷെ നീതിന്യായ വ്യവസ്ഥ കൂടുതല്‍ സുതാര്യവും വിശ്വാസ യോഗ്യവും ആവണമെന്ന് ജഡ്ജി പറഞ്ഞു.

ഫെയ്‌സ്ബുക്ക് ലൈവ് കട്ട് ചെയ്ത ശേഷം മുന്‍ തായ് രാജാവിന്റെ ചിത്രത്തിന് മുന്നില്‍ വെച്ച് നിയമ പ്രതിജ്ഞ ഉരുവിട്ട ശേഷമാണ് ജഡ്ജി വെടിയുതുര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജഡ്ജി ഇങ്ങനെ ചെയ്തതിന് കാരണം വ്യക്തമല്ലെന്നും അദ്ദേഹം അപകട നില തരണം ചെയ്തതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com