നേപ്പാൾ അതിർത്തി കൈയേറി ചൈനയുടെ അനധികൃത നിർമാണം; കെട്ടിപ്പൊക്കിയത് ഒൻപത് കെട്ടിടങ്ങൾ; വെളിപ്പെടുത്തൽ
കാഠ്മണ്ഡു: നേപ്പാളിന്റെ ഭൂപ്രദേശം കൈയേറി ചൈന കെട്ടിടങ്ങൾ നിർമിച്ചതായി വെളിപ്പെടുത്തൽ. നേപ്പാളിലെ ഹംല ജില്ലയിലെ ലപ്ച- ലിമി പ്രവിശ്യാ പ്രദേശത്താണ് ചൈന കടന്നുകയറ്റം നടത്തിയത്. ചൈന ഒൻപത് കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചുവെന്ന് കണ്ടെത്തിയത്.
വില്ലേജ് കൗൺസിൽ തലവൻ വിഷ്ണു ബഹാദുർ ലാമ പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് അനധികൃത കെട്ടിട നിർമാണ വിവരങ്ങൾ അധികൃതർ അറിഞ്ഞതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നേപ്പാൾ അതിർത്തി രണ്ട് കിലോമീറ്ററോളം കൈയേറിയാണ് ചൈന കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം.
കെട്ടിടങ്ങൾ നിർമിച്ച സ്ഥലത്തേക്ക് പോകാൻ ചൈനീസ് സൈനികർ വില്ലേജ് കൗൺസിൽ തലവനെ അനുവദിച്ചില്ല. ജനങ്ങളെയും പ്രവേശിപ്പിക്കുന്നില്ല. ചൈനീസ് സൈനികരോട് സംസാരിക്കാൻ വില്ലേജ് കൗൺസിൽ തലവൻ ശ്രമിച്ചുവെങ്കിലും അവർ സംസാരിക്കാൻ കൂട്ടാക്കിയില്ല. ഉടൻ തിരിച്ചുപോകാൻ ചൈനീസ് സൈനികർ അദ്ദേഹത്തോട് നിർദ്ദേശിച്ചു. ഇതോടെ മൊബൈൽ ഫോണിൽ കെട്ടിടങ്ങളുടെ ചിത്രം പകർത്തിയ ശേഷം അദ്ദേഹം മടങ്ങി.
നേപ്പാളിലെ അസിസ്റ്റന്റ് ചീഫ് ജില്ലാ ഓഫീസർ നടത്തിയ പരിശോധനയിൽ കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അധികൃതർ വിവരം അറിയിച്ചിട്ടുണ്ട്. ചൈന 11 സ്ഥലങ്ങളിൽ കൈയേറ്റം നടത്തിയിട്ടുണ്ടെന്ന് നേപ്പാളിലെ കൃഷി മന്ത്രാലയം ജൂണിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിട നിർമാണത്തിന്റെ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
