പാരിസ് കത്തുന്നു; ഇന്ധന വില വർധനയ്ക്കെതിരെ വൻ പ്രക്ഷോഭം; തെരുവിലിറങ്ങിയത് മൂന്ന് ലക്ഷത്തോളം ജനങ്ങൾ
പാരിസ്: ഇന്ധന വില വര്‍ധനയ‌്ക്കെതിരെ ഫ്രാന്‍സില്‍ ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. രാജ്യത്താകെ 2034 കേന്ദ്രത്തിലായി മൂന്ന് ലക്ഷത്തോളം പേരാണ‌് തെരുവിലിറങ്ങിയത്. പ്രസിഡന്റ‌് ഇമ്മാനുവല്‍ മാക്രോണിന്റെ തെറ്റായ നയങ്ങളാണ‌് ഇന്ധന വില വര്‍ധനയ‌്ക്ക‌് കാരണമെന്നും മാക്രോണ്‍ രാജിവയ‌്ക്കും വരെ സമരം തുടരുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
രാജ്യത്ത് വിവിധയിടങ്ങളിൽ ഡ്രൈവർമാർ പെട്രോൾ, ഡീസൽ പമ്പുകൾ ഉപരോധിച്ചു. ട്രാഫിക്ക് നിയമങ്ങൾ പാലിക്കാതെ വാഹനങ്ങളോടിച്ചും ഡ്രൈവർമാർ പ്രതിഷേധം നടത്തി.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഒരാൾ മരിച്ചു. ഇതുവരെ അഞ്ഞൂറിലധികം പേര്‍ക്ക‌് പരുക്കേറ്റതായി ആഭ്യന്തര മന്ത്രി ക്രിസ്റ്റഫര്‍ കസ്റ്റാനര്‍ പറഞ്ഞു. പരുക്കേറ്റവരിൽ 14 പേരുടെ നില ഗുരുതരമാണ‌്. അക്രമങ്ങളിൽ 28 പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. 52ഓളം പേരെ വിവിധ സംഭവങ്ങളിലായി അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രധാന റോഡുകളില്‍ ഗതാഗത തടസമുണ്ടാക്കി സമരം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന‌് ആഭ്യന്തരമന്ത്രി മുന്നറിയിപ്പ‌് നല്‍കി. വടക്കന്‍ മേഖലയിലെ പട്ടണമായ കേനില്‍ പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ പൊലീസ‌് കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

