

ടുണിസ്: ടുണീഷ്യയുടെ മുൻ ഏകാധിപതി സൈനുലബ്‌ദിൻ ബെൻ അലി അന്തരിച്ചു. സൗദി അറേബ്യയിൽ വെച്ചായിരുന്നു അന്ത്യം. ഇരുപത്തിമൂന്നുകൊല്ലം ടുണീഷ്യയെ അടക്കിഭരിച്ച മുൻ പ്രസിഡന്റാണ് ബെൻ അലി. 2011-ൽ ടുണീഷ്യയിൽ നടന്ന ബഹുജനപ്രക്ഷോഭത്തിൽ പിടിച്ചുനിൽക്കാനാവാതെ അലി സൗദി അറേബ്യയിലേക്കു കടക്കുകയായിരുന്നു.
തുടർന്ന് ഇക്കാലമത്രയും അവിടെ കഴിഞ്ഞുവരികയായിരുന്നു അലി. ഇദ്ദേഹത്തിന്റെ ഏകാധിപത്യത്തിലുള്ള അതൃപ്തിയിൽ നിന്നാണ് പിന്നീട് മറ്റ് അറബ് രാജ്യങ്ങളിലേക്കും പടർന്ന മുല്ലപ്പൂ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ബെൻ അലിയുടെ മരണം ടുണീഷ്യൻ വിദേശകാര്യമന്ത്രി സ്ഥിരീകരിച്ചു. ശവസംസ്കാരം വെള്ളിയാഴ്ച സൗദിയിൽ നടക്കും.
പൊതുപണം ദുരുപയോഗം ചെയ്തതിന് 2011 ജൂണിൽ ടുണീഷ്യൻ കോടതി അലിയെ 35 കൊല്ലം തടവിനുശിക്ഷിച്ചിരുന്നു. ജനാധിപത്യപ്രക്ഷോഭകരെ വധിച്ചതിന് 2012-ൽ അദ്ദേഹത്തിന് ജീവപര്യന്തം തടവും അക്രമം അഴിച്ചുവിട്ടതിന് 20 കൊല്ലം തടവും വിവിധ കോടതികൾ വിധിച്ചിരുന്നു. ടുണീഷ്യയിൽ ജനാധിപത്യരീതിയിലുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങൾക്കകമാണ് അലിയുടെ മരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates