

ലണ്ടൻ: ബ്രസീലിൽ ഓക്സ്ഫഡിന്റെ കോവിഡ് വാക്സിൻ പരീക്ഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട വോളന്‍റിയർ മരിച്ചു. ഇരുപത്തിയെട്ടുകാരനായ യുവാവ് മരിച്ച വിവരം ബ്രസീൽ ആരോഗ്യ ഏജൻസിയായ അൻവിസ സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവരുടെ സ്വകാര്യത സംരക്ഷണം മുൻനിർത്തി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം വാക്സിൻ പരീക്ഷണം നിർത്തിവയ്ക്കില്ലെന്ന് ഓക്സ്ഫഡ് സർവകലാശാല അറിയിച്ചു.
യുവാവ് വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. വാക്സിൻ പരീക്ഷണത്തിനായി തെരഞ്ഞെടുത്ത എല്ലാവർക്കും മരുന്ന് നൽകിയിട്ടില്ല. മരിച്ചയാൾക്ക് വാക്സിൻ കുത്തിവച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് വാക്സിൻ ലഭിച്ച വ്യക്തിയാണ് മരിച്ചതെങ്കിൽ പരീക്ഷണം നിർത്തിവച്ചേനെ എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍.
വാക്സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയില്ലെന്നാണ് ഓക്സ്ഫഡ് സർവകലാശാലയുടെ പ്രതികരണം. പരീക്ഷണം തുടരുമെന്ന് ബ്രസീൽ ആരോഗ്യ വിഭാഗവും അറിയിച്ചു. ഓക്സ്ഫഡും അസ്ട്രാസെനക കമ്പനിയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിന്റെ (AZD1222) പരീക്ഷണം അന്തിമ ഘട്ടത്തിലാണുള്ളത്.
നേരത്തെ യുകെയിലെ വൊളന്റിയർമാരിൽ ഒരാൾക്കു വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ നാഡീവ്യൂഹ പ്രശ്നം കണ്ടതിനെത്തുടർന്ന് ഇന്ത്യയിലടക്കം പരീക്ഷണം താൽക്കാലികമായി നിർത്തിയിരുന്നു. പിന്നീട് ആരോഗ്യപ്രശ്നം വാക്സിന്റെ ഫലമായിട്ടല്ലെന്ന് സ്ഥിരീകരിച്ച ശേഷമാണു പുനരാരംഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates