ഒട്ടാവ: കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ ലോകം മുഴുവൻ വാക്സിൻ കാത്തിരിപ്പിലാണ്. പലയിടങ്ങളിലായി അതിന്റെ പരീക്ഷണങ്ങൾ നടക്കുന്നു. അതിനിടെ ശ്രദ്ധേയമായൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോവിഡ് വാക്‌സിന്റെ ആഗോള വിതരണം വ്യോമ ഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ ഉദ്യമമായിരിക്കുമെന്ന് ഇന്റർനാഷണൽ എയർ ട്രാൻപോർട്ട് അസോസിയേഷൻ (അയാട്ട). ഇതിനായി 8,000 ത്തോളം ബോയിങ് 747 വിമാനങ്ങൾ ആവശ്യമായി വരുമെന്നും അയാട്ട വ്യക്തമാക്കി.
കോവിഡിനെതിരെയുള്ള ഫലപ്രദമായ വാക്‌സിൻ ഇതു വരെ ലഭ്യമായിട്ടില്ല. എന്നാൽ വിമാനക്കമ്പനികൾ, വിമാനത്താവളങ്ങൾ, ആഗോള ആരോഗ്യ സംഘടനകൾ, മരുന്നു നിർമാണ കമ്പനികൾ എന്നിവയുമായി സഹകരിച്ച് വിതരണത്തിനാവശ്യമായ പ്രവർത്തനങ്ങൾ അയാട്ട ആരംഭിച്ചു കഴിഞ്ഞു. ഒരു വ്യക്തിയ്ക്ക് ഒരു ഡോസ് പ്രതിരോധ മരുന്ന് എന്ന അനുപാതത്തിലാണ് പ്രാഥമികഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
'കോവിഡ് വാക്‌സിന്റെ സുരക്ഷിത വിതരണമാണ് വ്യോമ ചരക്കു ഗതാഗതത്തിന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദൗത്യം. അതീവ ശ്രദ്ധയോടു കൂടിയ ആസൂത്രണം ഇതിനാവശ്യമാണ്. ഇപ്പോഴാണ് അതിനുള്ള ശരിയായ സമയം'- അയാട്ട ചീഫ് എക്‌സിക്യുട്ടിവ് അലക്‌സാൻഡ്രെ ഡി ജൂനിയാക് പറഞ്ഞു.
യാത്രാ വിമാനങ്ങളിൽ തന്നെ വാക്‌സിൻ കൊണ്ടു പോകാനുള്ള സാധ്യതകളാണ് വിമാനക്കമ്പനികൾ പരിശോധിക്കുന്നത്. എന്നാൽ മരുന്നുകൾ സൂക്ഷിക്കാനാവശ്യമായ താപനിലയുടെ സൗകര്യം എല്ലാ യാത്രാ വിമാനങ്ങളിലുമില്ല. രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെയുള്ള താപ നിലയിലാണ് സാധാരണയായി വാക്‌സിൻ സൂക്ഷിക്കുന്നത്. ചില പ്രതിരോധ മരുന്നുകൾ അതിൽ താഴെയുള്ള താപ നിലയിൽ സൂക്ഷിക്കേണ്ടി വരും.
കൂടാതെ വടക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് ദുഷ്‌കരമാണ്. ആഫ്രിക്കയിലുടനീളമുള്ള വാക്‌സിൻ വിതരണവും പ്രയാസമാണെന്ന് അയാട്ടയുടെ കാർഗോ വിഭാഗം മേധാവി ഗ്ലിൻ ഹ്യൂഗ്‌സ് പറഞ്ഞു. വാക്‌സിൻ സംഭരണവും വിതരണവും യുദ്ധകാലാടിസ്ഥാനത്തിലായിരിക്കുമെന്നും അയാട്ട വ്യക്തമാക്കി. വാക്‌സിൻ വിതരണത്തിനാവശ്യമായ ക്യത്യതയാർന്ന പദ്ധതി ആസൂത്രണം ചെയ്യാൻ ലോക രാജ്യങ്ങളോട് അയാട്ട ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates