ന്യൂഡല്‍ഹി: ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് നല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് ബ്രസീൽ. ആവശ്യമുന്നയിച്ച് ബ്രസീൽ പ്രസിഡന്റ് ജെയര്‍ ബൊല്‍സനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയിച്ചു. രാമായണ കഥ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ബ്രസീൽ പ്രസിഡന്റിന്റെ കത്ത് എന്നതും ശ്രദ്ധേയമാണ്.
ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്ന് നല്‍കിയ പോലെ മരുന്ന് നൽകണമെന്ന് ബ്രസീൽ പ്രസിഡന്റ് കത്തിൽ പറയുന്നു. എല്ലാ രാജ്യക്കാരും മരുന്നുകള്‍ പരസ്പരം പങ്കുവെച്ച് ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്ന പോലെയുള്ള പ്രവൃത്തിയാണ് വൈറസിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. അതുകൊണ്ട് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് ഇന്ത്യ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ജെയര്‍ കത്തില്‍ ആവശ്യപ്പെട്ടു.
മരുന്ന് കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹനുമാന്‍ പരാമര്‍ശവുമായി ബ്രസീലിയന്‍ പ്രസിഡന്റ് രംഗത്തെത്തിയത്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം 25 മുതല്‍ മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിര്‍ത്തിയിരുന്നു. കോവിഡ് 19 ചികിത്സയ്ക്കായി ഇന്ന് പ്രധാനമായും ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. ഇന്ത്യയാണ് ഇത് ഏറ്റവും കൂടുതല്‍ നിര്‍മിക്കുന്നത് എന്നതിനാൽ ഇതിനകം 20 രാജ്യങ്ങളാണ് മരുന്നിന്റെ ആവശ്യക്കാരായി എത്തിയത്. മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കിയ രാജ്യങ്ങള്‍ക്ക് മരുന്ന് കയറ്റി അയക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates