സാവോപോളോ: ബ്രസീലിലെ വന്‍കിട മയക്കുമരുന്ന് വിതരണക്കാരനും പ്രധാന പിടികിട്ടാപ്പുള്ളികളിലൊരാളുമായ ഫുമീഞ്ഞോ പിടിയിൽ. ഇന്റര്‍പോളും യുഎസ് മയക്കുമരുന്ന് വിരുദ്ധ ഉദ്യോഗസ്ഥരും ബ്രസീലിയന്‍ ഫെഡറല്‍ പൊലീസും നടത്തിയ സംയുക്ത ഓപറേഷനിലാണ് ഫുമീഞ്ഞോ അറസ്റ്റിലായത്. ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ വച്ചാണ് ഇയാൾ കുടുങ്ങിയത്.
മാപുട്ടോയിലെ ഒരു ആഡംബര ഹോട്ടല്‍ വളഞ്ഞാണ് ഫുമീഞ്ഞോയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളോടൊപ്പം രണ്ട് നൈജീരിയന്‍ സ്വദേശികളും പിടിയിലായിട്ടുണ്ട്. ഒരു ഡസനിലേറെ മൊബൈല്‍ ഫോണുകളും വ്യാജ പാസ്‌പോര്‍ട്ടുകളും കഞ്ചാവും കാറും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.
സാവോപോളോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയാ സംഘമായ ഫസ്റ്റ് ക്യാപിറ്റല്‍ കമാന്‍ഡിന്റെ (പിസിസി) തലവനും ലോക വ്യാപകമായി കൊക്കെയ്ന്‍ വിതരണത്തിന് നേതൃത്വം നല്‍കുന്ന ആളുമാണ് ഗില്‍ബര്‍ട്ടോ സാന്റോസ് എന്ന ഫുമീഞ്ഞോ. ടണ്‍ കണക്കിന് കൊക്കെയ്‌നാണ് ഫുമീഞ്ഞോ വഴി ലോകത്തെ പല രാജ്യങ്ങളിലേക്കും എത്തിച്ചിരുന്നത്.
ബ്രസീലിലെ ഏറ്റവും വലിയ മാഫിയ സംഘമായ പിസിസി 2016 ലാണ് ഗ്യാങ് വാറുകളിലൂടെ പേരെടുക്കുന്നത്. റെഡ് കമാന്‍ഡ് എന്ന മാഫിയ സംഘത്തെ നേരിട്ടുകൊണ്ടായിരുന്നു പിസിസി ബ്രസീലിലെ സാമ്രാജ്യം പടുത്തുയര്‍ത്തിയത്.
ഇരുവരും നേരത്തെ ഒരുമിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും 2016 മുതല്‍ തെറ്റിപ്പിരിഞ്ഞു. അന്നുതൊട്ട് ഇരു സംഘങ്ങളും തമ്മിലുള്ള ഗ്യാങ് വാറുകളും പതിവാണ്. ബ്രസീലിലെ ജയിലുകളില്‍ വരെ ഇരു സംഘങ്ങളിലെയും അംഗങ്ങള്‍ പരസ്പരം പോരടിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates