
ആധുനിക കേരളത്തിന്‍റെ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ച ഇഎംഎസ് വിടപറഞ്ഞിട്ട് ഇന്ന് 27 വര്‍ഷം
എന്റെ വാക്കുകള്‍ ഉറങ്ങുന്നു. എന്റെ കലാപം അവസാനിച്ചു. നാമൊക്കെ ചെന്നുചേരേണ്ട ആ സൗമ്യമണ്ഡലത്തില്‍ താങ്കള്‍ എന്റെ മുന്‍പേ പോകുന്നത് ഞാന്‍ അറിവുകളില്ലാതെ അറിയുന്നു. ഞാന്‍ ആവര്‍ത്തിക്കട്ടേ, അറിവുകള്‍ ഇല്ലാത്ത അറിവ്. മറിച്ചു പറഞ്ഞാല്‍ അറിവില്ലാത്ത അറിവുകള്‍. ഈ അറിവുകളുടെ മൗഢ്യത്തില്‍ തളയ്ക്കപ്പെട്ട നാം നമ്മുടെ ദുര്‍ഗതിയെന്താണെന്ന് അറിയാന്‍ കഴിയാഞ്ഞ് നമ്മുടെ പരിസരത്തോടും നമ്മോടു തന്നേയും കലഹിച്ചു. ക്രമേണ, കലഹം മടുത്ത്, നമ്മുടെ വിവേചനശക്തിയെ മായികമായ ഔന്നത്യത്തില്‍ മറഞ്ഞിരുന്ന ആ മഹാനേതാവില്‍- ജോസഫ് സ്റ്റാലിനില്‍- അര്‍പ്പിച്ചു. അത് ദാസ്യമായിരുന്നു എന്ന് നാം മനസ്സിലാക്കിയില്ല.
ഈ ഒറ്റ മനുഷ്യന്‍ വിപ്ലവത്തിന്റെ മിഥോളജിയില്‍ ഒളിഞ്ഞുപാര്‍ത്ത് അതിന്റെ ഉപകഥാപാത്രങ്ങളെ സാഹസങ്ങളിലേക്കും മരണത്തിലേക്കും അയച്ചു. റോസന്‍ബെര്‍ഗ് ദമ്പതികള്‍ ആസന്നമായ വിമോചനത്തിന്റെ ഹര്‍ഷാരവം അനുഭവിച്ചുകൊണ്ട്, ഇലക്ട്രിക് ചെയറിലേക്ക് നടന്നു. ജ്യൂലിയസ് ഫ്യൂച്ചിക്ക് അതേ ധര്‍മ ദര്‍ശനത്തിന്റെ സുഖജ്വരത്തില്‍ തന്റെ ജീവന്‍ നടന്നുതീര്‍ത്തു. കേരളത്തിന്റെ മൂലകളില്‍ രക്തസാക്ഷിത്വം ആവശ്യമില്ലാതെ മുള പൊട്ടി.
അങ്ങ് ഈ മുളപൊട്ടലിന്റെ താത്ത്വികാചാര്യനായിരുന്നു. ഈ വ്യര്‍ത്ഥതയുടെ ഭാരം താങ്കളില്‍ ചാരാന്‍ എന്റെ എഴുത്തില്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്റെ വിവരക്കേടും ഔദ്ധത്യവും; മാപ്പ് തരിക.
താങ്കളുടെ ജീവിതത്തിന്റെ ഈ അതിരോളം ഒരു സഹയാത്രികനായി വീണ്ടും അതിനെ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നു. താങ്കള്‍ ഒരു സന്ദേഹിയല്ലാതിരിക്കാന്‍ തരമില്ല. സന്ദേഹമാണല്ലോ പരമമായ സാഹസം. ആരാണതിനെ തടയുന്നത്?
സ്റ്റാലിനിസം വരുത്തിവെച്ച കെടുതികളിലേക്ക് നമ്മുടെ ഓര്‍മ്മകള്‍ മടങ്ങുന്നു. ചരിത്രത്തിന്റെ തെളിവില്‍ ചോദ്യവും ഉത്തരവും നമ്മെ വലംവെച്ചു പറന്ന വര്‍ഷങ്ങളില്‍ താങ്കള്‍ ഒരാള്‍ ഒരു കടുംപിടിത്തത്തിനുവേണ്ടി പാഴ്‍ച്ചെലവിട്ടിരിക്കാന്‍ ഇടയില്ല. എന്നാല്‍, ഈ പ്രസ്ഥാനത്തിന്റെ പുതുമയില്‍ അടങ്ങിയ നിരവധി വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യാനുള്ള കെല്പ് താങ്കള്‍ക്ക് ഉണ്ടായിരുന്നു എന്നതാണ് സത്യം.
പ്രസ്ഥാനത്തിന്റെ കാലാള്‍പ്പട ഈ കെല്‍പിനെ ഉപയോഗിക്കുകയും ചെയ്തു. അങ്ങ് ഗ്രന്ഥശേഖരങ്ങള്‍ക്കിടയിലേക്ക് പതുക്കെപ്പതുക്കേ നീക്കപ്പെട്ടു. താങ്കളുടെ സായന്തനവര്‍ഷങ്ങള്‍ക്ക് യോജിച്ചതായിരുന്നു ഈ നിര്‍ബന്ധവിശ്രമം എന്നു വേണമെങ്കില്‍ പറയാം. ക്ഷീണിതമായ ഉടലിനകത്ത് തീവ്രമായ കൗതുകങ്ങള്‍ കത്തിയെരിഞ്ഞു.
ബുദ്ധിയുടെ ഈ മഹാസിദ്ധികളെ പാഴ്ച്ചെലവിട്ടതില്‍ നമുക്കും ഒരു പങ്കുണ്ട്. സഖാവിന്റെ പ്രതിഭയ്ക്ക് തുല്യമായ ഒരു വെല്ലുവിളി വന്നത്, (ഉചിതമായ എന്നുപറയട്ടേ) ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയിലൂടെയായിരുന്നു.
ഈ തകര്‍ച്ച ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ പ്രകടനമായിരുന്നില്ല. കക്ഷിരാഷ്ട്രീയത്തിനും മുകളിലുള്ള ക്രാന്തദര്‍ശിത്വം.
ഒരു സംസ്‍ക്കാരവലയത്തിന്റെ അവസാനമാണ് നാമിന്നു കാണുന്നത്. സഖാവിന്റെ അന്വേഷണത്തിന് വിധേയമാകേണ്ടതായിരുന്നത്.
അന്ത്യയാത്രയില്‍ താങ്കളെ ഒരു മഹാതരംഗം അനുഗമിച്ചു- സാധാരണ കേരളീയന്റെ സ്നേഹം. ആ തരംഗത്തെ അപഗ്രഥിക്കാനാവില്ല.
ഒരായുഷ്‍ക്കാലത്തെ സാധനയുടെ ഉറവയാണ് ഈ സ്നേഹം.
(1998 ഏപ്രില്‍ മൂന്ന് ലക്കത്തില്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്)
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക