ദോഹ: ഗള്‍ഫ് പ്രതിസന്ധിയില്‍ നിര്‍ണ്ണായക ചുവടുവെയ്പ്പുമായി അറബ് രാജ്യങ്ങള്‍. ഖത്തറിനുമേലുള്ള ഉപരോധം നീക്കണമെങ്കില്‍ ഖത്തര്‍ അംഗീകരിക്കണെന്ന് ആവശ്യപ്പെട്ട് 13 നിബന്ധനകള്‍ മുന്നോട്ടുവെച്ചിരിക്കുകായണ് സൗദിയും മറ്റു രാജ്യങ്ങളും. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന കുവൈറ്റ് വഴിയാണ് നിബന്ധനകള്‍ ഈ രാജ്യങ്ങള്‍ ഖത്തറിന് നല്‍കിയിരിക്കുന്നത്. അല്‍ജസീറ അടച്ചുപൂട്ടുക,ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക. തുര്‍ക്കിയുടെ സൈനിക താവളം ഖത്തറില്‍ നിന്നു മാറ്റുക എന്നിവയാണ് അവയില്‍ പ്രധാനമായും പറയുന്നത്. ഏറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശം അല്‍ജസീറ അടച്ചുപൂട്ടുക എന്നതാണ്.
മുസ്‌ലിം ബ്രദര്‍ഹുഡ്,ഹിസ്ബുള്ള,അല്‍-ഖ്വയിദ-ഇസ്‌ലാമിക് സ്റ്റേറ്റ് എന്നിവയുമായുള്ള ബന്ധവും ഖത്തര്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
ഈ മാസം ആദ്യമാണ് സൗദി അറേബ്യ,ഈജിപ്ത്,യുഎഇ,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര,വ്യാപാര,ഗതാഗത ബന്ധങ്ങള്‍ പൂര്‍ണ്ണമായി വിച്ഛേദിച്ച് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഈ രാജ്യങ്ങള്‍ പത്തുദിവസത്തെ സമയമാണ് നിബന്ധനകള്‍ അംഗീകരിക്കാന്‍ ഖത്തറിന് നല്‍കിയിരിക്കുന്നത്.
നിര്‍ദ്ദേശങ്ങളോട് ഖത്തര്‍ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉപരോധം നീക്കാതെ ഈ രാജ്യങ്ങളുമായി ചര്‍ച്ചയ്ക്കില്ല എന്നായിരുന്നു ഖത്തറിന്റെ നിലപാട്.
അല്‍ജസീറയുടെ ഇംഗ്ലീഷ് ചാനല്‍ അടക്കം അടച്ചുപൂട്ടണം എന്നാണ് നിര്‍ദ്ദേശം. 13 നിര്‍ദ്ദേശങ്ങളിലെ ആറമത് നിര്‍ദ്ദേശമാണിത്. ഖത്തറില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്ന അല്‍സജസീറ അറബ് മേഖലയില്‍ വലിയ സ്വാധീനം ചെലുത്തുന്ന മാധ്യമമാണ്. ഖത്തര്‍ സര്‍ക്കാര്‍ തുടക്കംമുതല്‍ അല്‍ജസീറയ്ക്ക് സഹായം നല്‍കിവരുന്നുണ്ട്. അറബ് ലോകത്തെ പ്രശ്‌നങ്ങള്‍ കൃത്യമായ രീതിയില്‍ ജനങ്ങളിലെത്തിച്ച അല്‍ ജസീറ പലസ്തീന്‍ വിഷയത്തിലടക്കം ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. പലസ്തീന്‍,സിറിയന്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പുറംലോകത്തെയറിയിക്കാന്‍ നിരവധി ഡോക്യുമെന്ററികളാണ് അല്‍ജസീറ പുറത്തിറക്കിയത്. ഇതെല്ലാം അല്‍ജസീറയെ മറ്റുള്ളവരുടെ കണ്ണിലെ ശത്രുവാക്കിയിരുന്നു. തീവ്രവാദത്തെ സഹായിക്കുന്നതാണ് അല്‍ജസീറയുടെ പരിപാടികള്‍ എന്നാണ് സൗദി അടക്കമുള്ള രാജ്യങ്ങളുടെ വിമര്‍ശനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ