സെബാസ്റ്റ്യന്‍ എഴുതിയ കവിത‘ കാട്ടിലേക്കുള്ള വഴി’

ഇല്ലസ്ട്രേഷന്‍
ചിത്രീകരണംസചീന്ദ്രന്‍ കാറഡുക്ക
Updated on

പഞ്ചനക്ഷത്ര ഹോട്ടലിന്റെ ചില്ലുജാലകങ്ങളിൽ

പുലർവെട്ടം ചിറകു കുടയാൻ തുടങ്ങിയിട്ടില്ല.

നീന്തൽകുളത്തിന്റെ പടവുകളിൽ

വെള്ളരിപ്രാവുകൾ പൊഴിച്ചിട്ട തൂവലുകളുമില്ല.

രാത്രിമുഴുവൻ മട്ടുപ്പാവിലെ നിലാവെട്ടം കോരിക്കുടിച്ച രണ്ടു കണ്ണുകൾ

ഇപ്പോഴും ചിമ്മാതിരിക്കുന്നു.

തലചെരിച്ചു നോക്കുമ്പോൾ

നിലക്കണ്ണാടിയിൽ ഏകാന്തതയുടെ പ്രതിബിംബം.

ഇത് നീന്തൽ കുളമല്ല,

മൺമറഞ്ഞുപോയ

ഒരു സമുദ്രത്തിന്റെ ഓർമ

ജലപ്പരപ്പിൽ തിരമാലകളെ മയക്കിക്കിടത്തിയിരിക്കുന്നു.

ഇരുട്ട് വകഞ്ഞ് ഒരു കൊറ്റി പറന്ന് വരുന്നുണ്ട്,

പ്രഭാത സുവിശേഷവും കൊണ്ടുവരുന്ന വരവാകണം.

വിളക്കുകാലിലിരുന്ന് പരിസരമൊന്നു നോക്കി,

കുളക്കടവിലെ ചാരുകസേരയിലിരുന്ന് ചെറുതായൊന്ന് ധ്യാനിച്ചു.

സ്ഫടിക കമാനങ്ങളിലിരുന്നു...

വേണ്ടെന്നു വെച്ച് പെട്ടെന്ന് പറന്നുയർന്നു;

കാട്ടിലെ ചെറുകുളങ്ങളുടെ വിളി കേട്ടിട്ടാകാം,

അവിടെ വെള്ളം കിലുകിലെ പറയുന്നതിന്റെ,

അതുകേട്ട് മീനുകൾ ചിരിക്കുന്നത്...

എല്ലാം കണ്ട് അണ്ണാറകികണ്ണന്മാർ

കൈയിലെ തേൻ കനിയും മറന്ന്

ചിലക്കുന്നതോർത്തിട്ടാകാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com