വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി. മൗലിക ഇസ്ലാം തീവ്രവാദം തകര്‍ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപും തീവ്രവാദത്തിന് എതിരെയുള്ള പോരാട്ടത്തിന് പ്രഥമപരിഗണനയെന്ന് മോദിയും അറിയിച്ചു. സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-അമേരിക്ക ബന്ധത്തിലെ ചരിത്രമുഹൂര്‍ത്തമെന്നാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്.
അഫ്ഗാനിസ്താനില്‍ സമാധാനം കൊണ്ടുവരുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആ രാജ്യത്തെ പുനര്‍നിര്‍മിക്കുക എന്നത് ഞങ്ങളുടെ പ്രധാന പരിഗണനയിലുള്ള വിഷയമാണ്. അഫ്ഗാന്റെ അസ്ഥിരത ഇരുരാജ്യങ്ങളിലും ആശങ്ക ഉളവാക്കുന്നു. ഇക്കാര്യത്തില്‍ യുഎസ്സിന്റെ ഉപദേശവും സഹകരണവും ഇന്ത്യ തേടുന്നുണ്ട്.താകവാഹക പദ്ധതികളില്‍ ഇന്ത്യ യുഎസ്സിനെ നിര്‍ണായക പങ്കാളിയായി കാണുന്നുവെന്നും പ്രസ്താവനയില്‍ മോദി പറഞ്ഞു.
സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ മികച്ച പദ്ധതികളാണ് മോദി നടപ്പിലാക്കുന്നതെന്ന് അദേഹത്തെ പ്രശംസിച്ചു കൊണ്ട് ട്രംപ് പറഞ്ഞു. മോദിയെ പോലൊരു പ്രഗദ്ഭനായ പ്രധാനമന്ത്രിക്ക് ആതിഥേയം അരുളാനായത് വലിയ അംഗീകാരമാണ്. അമേരിക്കയുടെ പക്കല്‍ നിന്ന് ഇന്ത്യ സൈനികസാമഗ്രികള്‍ വാങ്ങാന്‍ തീരുമാനിച്ചതില്‍ ട്രംപ് നന്ദി അറിയിച്ചു.
എന്നാല്‍ അമേരിക്കയില്‍ ഇന്ത്യക്കാര്‍ നേരിടുന്ന വംശീയാധിക്ഷേപങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നില്ല. അമേരിക്കയുടെ എച്ച്1ബി വിസ നയത്തെക്കുറിച്ചും അതുമൂലം ഇന്ത്യക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മോദി ട്രംപിനോട് സംസാരിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ചര്‍ച്ച ചെയ്യുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ ജനത പ്രതീക്ഷയോടെ കാത്തിരുന്ന രണ്ട് വിഷയങ്ങളായിരുന്നു ദേശീയതയുടെ പേരില്‍ ഇന്ത്യക്കാര്‍ക്ക് നേരെ അമേരിക്കക്കാര്‍ അഴിച്ചുവിടുന്ന അക്രമങ്ങളും പുതിയ വിസകള്‍ അനുവാദിക്കാതെ എച്ച്1ബി വിസകള്‍ നിര്‍ത്തിയ ട്രംപിന്റെ തീരുമാനവും. ഇത് രണ്ടിലും ഇന്ത്യക്കാര്‍ക്ക് അനുകൂലമായൊരു നടപടി ഉണ്ടാക്കിയെടുക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ