ടെക്‌സാസ്: ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ ദത്തുപുത്രിയായ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ ആന്തരികാവയങ്ങള്‍ പുഴുക്കള്‍ തിന്നു തീര്‍ത്തിരുന്നുവെന്ന് ഡോക്ടറുടെ മൊഴി. മൂന്ന് വയസ് മാത്രം പ്രായമുണ്ടായിരുന്ന ഷെറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടേതാണ് വെളിപ്പെടുത്തല്‍.
മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. അതുകൊണ്ട് അഴുകിയ നിലയിലായിരുന്നു. അതിനാല്‍ മരണ കാരണം എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ എലിസബത്ത് വെന്റൂറ പറഞ്ഞു.
ഹൃദയവും ശ്വാസകോസവുമെല്ലാം ഇത്തരത്തില്‍ തിന്നു തീര്‍ത്തതു കൊണ്ട് തന്നെ മരണ കാരണം കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ല. പാല് ശ്വാസകോശത്തില്‍ ചെന്നാണ് മരണമെന്ന് അതിനാല്‍ തന്നെ ഉറപ്പിക്കാനാവില്ലെന്നും ഡോക്ടര്‍ അറിയിച്ചു.
അതേ സമയം കുട്ടി ഒട്ടേറെ തവണ ശാരീരിക ആക്രമണങ്ങള്‍ക്ക് വിധേയയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്. എട്ട് മാസത്തിനിടെ അഞ്ച് തവണ കുട്ടിയുടെ എല്ലൊടിഞ്ഞിരുന്നു. മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്നു ഷെറിന്‍. 2016ല്‍ ബിഹാറിലെ അനാഥാലയത്തില്‍നിന്നാണ് കേരളത്തില്‍നിന്നുള്ള ദമ്പതിമാര്‍ കുട്ടിയെ ദത്തെടുത്തത്. ഈസമയം നാലുവയസുള്ള മറ്റൊരു കുഞ്ഞും ഇവര്‍ക്കുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ