വരും ആഴ്ചകൾ യൂറോപ്പിന് നിർണായകം, കോവിഡ് കേസുകൾ കൂടും; വ്യാപനം കൂടുതൽ കുട്ടികളിലെന്ന് മുന്നറിയിപ്പ് 

19 യൂറോപ്യൻ രാജ്യങ്ങളിലായി 274 ഒമൈക്രോൺ കേസുകളോളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

രുന്ന ആഴ്ചകളിൽ യൂറോപ്പിലെ കോവിഡ് രോഗികളുടെ എണ്ണം ഉയരുമെന്ന് മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ നിലവിലെ വാക്‌സിനേഷൻ വേഗത മതിയാവില്ലെന്ന് യൂറോപ്യൻ ആരോഗ്യ ഏജൻസി പറഞ്ഞു. 19 യൂറോപ്യൻ രാജ്യങ്ങളിലായി 274 ഒമൈക്രോൺ കേസുകളോളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രോ​ഗികളുടെ എണ്ണവും മരണവും കൂടും

വൈറസിനെ പ്രതിരോധിക്കാൻ വാക്‌സിൻ എടുക്കാത്തവർക്ക് ലോക്ക്ഡൗൺ അടക്കമുള്ള പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയെങ്കിലും രോഗബാധിതർ അനുദിനം വർദ്ദിക്കുകയാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഇതിൽ തീവ്ര രോഗബാധിതരുടെ എണ്ണവും മരണനിരക്കും കുറവാണെന്നാണ് റിപ്പോർട്ടുകൾ, എന്നിരുന്നാലും ഇക്കാര്യത്തിൽ ഉറപ്പ് പറയാൻ സമയമായിട്ടില്ലെന്നാണ് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇസിഡിസി) പറയുന്നത്. 'വരും ആഴ്ചകളിൽ കോവിഡ് കേസുകളും മരണവും ആശുപത്രിയിലേയും ഐസിയുവിലേയും രോഗികളുടെ എണ്ണവും ഉയർന്നേക്കാം. നിലവിലെ ഒമൈക്രോൺ സ്ഥിതി സാഹചര്യം കൂടുതൽ ഭീതിനിറഞ്ഞതാക്കുകയാണ് ഇസിഡിസി ഡയറക്ടർ ആൻഡ്രിയ ആമോൺ പറഞ്ഞു. 

കോവിഡ് വാഹകരായി കുട്ടികൾ

അതേസമയം 5വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് യൂറോപ്പിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. കുട്ടികളിൽ നിന്ന് വീടുകളിലേക്ക് കോവിഡ് എത്തുമെന്ന സാധ്യത കണക്കിലെടുത്ത് ഇത് ഒഴിവാക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും വിദഗ്ധർ പറഞ്ഞു. കോവിഡിന്റെ ഡെൽറ്റ വകഭേദം യൂറോപ്പിലും മധ്യ ഏഷ്യയിലും ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ഇവയുടെ ആഘാതം കുറയ്ക്കാൻ വാക്‌സിനേഷൻ ഫലപ്രദമാണെന്നും ഡബ്യൂഎച്ച്ഒ ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com