ശ്രീലങ്കയില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധം/എഎഫ്പി
ശ്രീലങ്കയില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധം/എഎഫ്പി

എല്ലാ പാര്‍ട്ടികളെയും ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കണം; അടിയന്തരാവസ്ഥയ്ക്കിടെ ശ്രീലങ്കന്‍ പ്രസിഡന്റിനോട് സഖ്യകക്ഷി

തങ്ങളുടെ ആവശ്യം  അംഗീകരിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്നും ഫ്രീഡം പാര്‍ട്ടി വ്യക്തമാക്കി
Published on

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കണമൈന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ട് ഭരണമുന്നണിയിലെ പാര്‍ട്ടി. മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഫ്രീഡം പാര്‍ട്ടിയാണ് ഇക്കാര്യം പ്രസിന്റ് ഗോതബായ രജപക്‌സെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ ആവശ്യം  അംഗീകരിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്നും ഫ്രീഡം പാര്‍ട്ടി വ്യക്തമാക്കി. 

സാമ്പത്തിക പ്രതിസന്ധിക്ക് എതിരെ ജനകീയ പ്രക്ഷോഭം ശക്തമായ ലങ്കയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.  ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പെരമുന (എസ്എല്‍പിപി)യിലെ വലിയ കക്ഷിയായ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിക്ക് 14 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. പതിനൊന്ന് കക്ഷികളാണ് സഖ്യത്തിലുള്ളത്. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതില്‍ രണ്ട് പാര്‍ലമെന്റ് അംഗങ്ങളെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. 

സൈന്യത്തിന് കൂടുതല്‍ അധികാരം; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ 

അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതോടെ, സൈന്യത്തിന് കൂടുതല്‍ അധികാരങ്ങള്‍ ലഭിച്ചു. സംശയം തോന്നുന്ന ആരേയും അറസ്റ്റ് ചെയ്യാം. 
കൂടാതെ സ്വത്തുവകകള്‍ പിടിച്ചെടുക്കാനും എവിടെയും പരിശോധന നടത്താനുംഅധികാരമുണ്ടാകും. നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്താനോ റദ്ദാക്കാനോ കഴിയും. ഞായറാഴ്ച കൂടുതല്‍ പ്രതിഷേധങ്ങള്‍ നടക്കാനിരിക്കെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ ഉത്തരവില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ നൂറു കണക്കിന് ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് 53 പേരാണ് അറസ്റ്റിലായത്. അതേസമയം ശ്രീലങ്കയുടെ ദുരിതം പരിഹരിക്കാന്‍ വായ്പ അനുവദിക്കുന്ന കാര്യത്തില്‍ ഐഎംഎഫിന്റെ ചര്‍ച്ചകള്‍ ഈ ആഴ്ച ആരംഭിക്കും. കടക്കെണിയിലായ ലങ്കയ്ക്ക് വിദേശസഹായം ഇല്ലാതെ ഒരടിപോലും മുന്നോട്ടു നീങ്ങാനാവാത്ത സാഹചര്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com