ഇസ്ലാമബാദ്: ഇന്ത്യയെ പുകഴ്ത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എതിരെ പ്രതിപക്ഷ പാര്‍ട്ടിയായ പിഎംഎല്‍-എന്‍ നേതാവ് മറിയം നവാസ് ഷെരീഫ്. അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ ഇമ്രാന്‍ ഇന്ത്യയിലേക്ക് പോകട്ടെയെന്നായിരുന്നു പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ കൂടിയായ മറിയത്തിന്റെ പരിഹാസം.
'ഇന്ത്യയെ അത്രയധികം ഇഷ്ടമാണെങ്കില്‍ ഇമ്രാന്‍ ഇന്ത്യയിലേക്ക് പോകട്ടെ. അധികാരം നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ ഇമ്രാന്‍ ഖാന് ഭ്രാന്തായി'- അവര്‍ കുറ്റപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യയ്ക്കുമേല്‍ പ്രശംസ ചൊരിഞ്ഞത്. താന്‍ ഇന്ത്യാ വിരുദ്ധനല്ലെന്ന് അവകാശപ്പെട്ട ഇമ്രാന്‍ പല കാര്യങ്ങളിലും ഇന്ത്യയെ മാതൃകയാക്കേണ്ടതുണ്ടെന്നു വ്യക്തമാക്കി.
ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി നിലപാട് മാറ്റിക്കാന്‍ ഒരു വന്‍ ശക്തിക്കും കഴിയില്ല. ഉപരോധങ്ങള്‍ കണക്കിലെടുക്കാതെ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുകയാണ്. ഇന്ത്യയ്ക്കുമേല്‍ ആര്‍ക്കും സമ്മര്‍ദ്ദം ചെലുത്താനാകില്ല. പരമാധികാര രാഷ്ട്രമായതിനാലാണ് ഇന്ത്യയ്ക്ക് അത് സാധ്യമാകുന്നതെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നേരിടുന്നതിന് മുന്നോട്ടിയായാണ് ഇമ്രാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്. കടുത്ത അനിശ്ചിതാവസ്ഥ നേരിടുന്ന ഇമ്രാന്‍ നേരത്തെ ഇന്ത്യയുടെ വിദേശ നയത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ജനങ്ങളെ കേന്ദ്രീകരിച്ചാണ് രാജ്യത്തിന്റെ വിദേശ നയമെന്നും അതിനെ സ്വാധീനിക്കാന്‍ മാറ്റാര്‍ക്കും കഴിയില്ലെന്നുമായിരുന്നു ഇമ്രാന്‍ പറഞ്ഞത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ