കൊളംബോ: സാമ്പത്തിക പ്രതിസന്ധി കാരണം ജനകീയ പ്രക്ഷോഭം നടക്കുന്ന ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ ചുമതലയേറ്റു. പതിനേഴു പുതിയ മന്ത്രിമാരെയാണ് പ്രസിഡന്റ് ഗോതബായ രജപക്‌സെ നിയമിച്ചിരിക്കുന്നത്. രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ തന്നെ വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രജപക്‌സെ കുടുംബത്തില്‍ നിന്ന് മഹിന്ദ രജപക്‌സെ ഒഴിച്ച് ആരുംതന്നെ മന്ത്രിസഭയിലില്ല.
പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളെയും ചേര്‍ത്ത് പുതിയ ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം പ്രതിപക്ഷം തള്ളിയിയിരുന്നു. രജപക്‌സെ കുടുംബം അധികാരത്തില്‍ നിന്ന് ഒഴിയണമെന്നാണ് പ്രതിപക്ഷവും പ്രക്ഷോഭം നടത്തുന്ന ജനങ്ങളും ആവശ്യപ്പെടുന്നത്. മഹിന്ദയുടെ പുത്രന്‍ നമല്‍ രജപക്‌സെ, ബന്ധുക്കളായ ചമല്‍ രജപക്‌സെ, ശശീന്ദ്ര എന്നിവരെ പുതിയ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി.
1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷം, ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. വിലക്കയറ്റം നിയന്ത്രണ വിധേയമല്ലാതെ വന്നതോടെ, പൊറുതിമുട്ടിയ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രീലങ്കയില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിക്കുകയും പൊലീസിനും സൈന്യത്തിനും പ്രത്യേക അധികാരങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ ജനങ്ങള്‍ പ്രക്ഷോഭം നടത്തുകയാണ്.
തിങ്കളാഴ്ച ലങ്കയില്‍ നാലു മണിക്കൂര്‍ പവര്‍ കട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ധനവില ക്രമാതീയമായി വര്‍ധിക്കുന്നത് തുടരുന്നു. പണപ്പെരുപ്പം കൂടിയതോടെ, അവശ്യ വസ്തുക്കള്‍ക്ക് ഉള്‍പ്പെടെ വന്‍ വില വര്‍ധനവാണ് സംഭവിച്ചത്. മാര്‍ച്ച് 7വരെ ശ്രീലങ്കന്‍ രൂപയുടെ മൂല്യം അറുപത് ശതമാനമാണ് താഴേക്ക് പോയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ കുട്ടികൾക്ക് നിഗൂഢമായ കരൾ രോഗം, ബാധിക്കുന്നത് 1 മുതൽ 6 വയസ്സുവരെയുള്ളവരെ; ആശങ്ക
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ