യുവതിയെ സഹപ്രവർത്തകൻ കെട്ടിപ്പിടിച്ചു; വാരിയെല്ലുകൾ പൊട്ടി; നഷ്ടപരിഹാരം നൽകാൻ വിധി

സഹപ്രവർത്തകന്റെ കെട്ടിപ്പിടിത്തത്തിൽ തനിക്ക് മൂന്ന് വാരിയെല്ലുകൾ നഷ്ടമായെന്ന് യുവതി പരാതിയിൽ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെയ്ജിങ്: സഹപ്രവർത്തകൻ അമർത്തിക്കെട്ടിപ്പിടിച്ചതിനാൽ വാരിയെല്ലുകൾ പൊട്ടിയെന്ന യുവതിയുടെ പരാതിയിൽ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് സംഭവം. ഒരു വർഷം മുൻപാണ് പരാതിക്കിടയാക്കിയ സംഭവം നടക്കുന്നത്.

സഹപ്രവർത്തകന്റെ കെട്ടിപ്പിടിത്തത്തിൽ തനിക്ക് മൂന്ന് വാരിയെല്ലുകൾ നഷ്ടമായെന്ന് യുവതി പരാതിയിൽ പറയുന്നു. ചികിത്സയ്ക്ക് ചെലവായ പണവും ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതിന്റെ നഷ്ടപരിഹാരവും വേണമെന്നും യുവതി പറയുന്നു. 

പരാതി പരി​ഗണിച്ച കോടതി 10,000 യുവാൻ (1.17 ലക്ഷം രൂപ) യുവതിക്കു നൽകാൻ ഉത്തരവിട്ടു. സ്നേഹപൂർവമായ ആ കെട്ടിപ്പിടിത്തത്തിലാണ് പരുക്കേറ്റതെന്നതിന് ഒരു തെളിവും ഇല്ലെന്നാണ് എതിർകക്ഷി വാദിച്ചത്.

ഓഫീസിൽ മറ്റുള്ളവരോട് സംസാരിച്ചു നിൽക്കവെയാണ് സഹപ്രവർത്തകനെത്തി യുവതിയെ അമർത്തി കെട്ടിപ്പിടിച്ചത്. ഈ കെട്ടിപ്പിടിത്തത്തിൽ വേദന കൊണ്ടു പുളഞ്ഞ് അവർ അലറുകയും ചെയ്തു. നെഞ്ചിന്റെ ഭാഗത്ത് വല്ലായ്മ തോന്നിയെങ്കിലും അവർ ജോലി പൂർത്തിയാക്കി. വീട്ടിലെ ചില മരുന്നുകൾ ഉപയോഗിച്ച് ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു.

ഫലമുണ്ടാകാതെ വന്നതോടുകൂടി അവർ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തുകയായിരുന്നു. എക്സ്റെ എടുത്തപ്പോഴാണ് മൂന്ന് വാരിയെല്ലുകൾ പൊട്ടിയതായി വ്യക്തമായത്. വലതു വശത്തെ രണ്ടെണ്ണവും ഇടതു വശത്തെ ഒരെണ്ണവുമാണു പൊട്ടിയത്. അവധിയെടുത്തു ചികിത്സ തേടേണ്ടി വന്നതിനാൽ ശമ്പളവും നഷ്ടമായി. ചികിത്സാ ചെലവ് മറ്റൊരു ആഘാതവുമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com