'എല്ലാം നശിച്ചു...'; സര്‍വകലാശാലകള്‍ക്ക് മുന്നില്‍ തോക്കുമേന്തി താലിബാന്‍, പ്രതീക്ഷ തകര്‍ന്ന് അഫ്ഗാനിലെ പെണ്‍കുട്ടികള്‍

പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കിയതിന് പിന്നാലെ, കോളജുകളിലെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞ് താലിബാന്‍ സൈന്യം
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി


പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കിയതിന് പിന്നാലെ, കോളജുകളിലെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞ് താലിബാന്‍ സൈന്യം. കോളജ് ഗേറ്റുകളിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ തോക്കുമേന്തി താലിബാന്‍ സൈന്യം നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. 

രാജ്യത്തെ പ്രധാനപ്പെട്ട സര്‍വകലാശാകളിലെല്ലാം പെണ്‍കുട്ടികളെ താലിബാന്‍ സൈന്യം തടഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 'ഞങ്ങള്‍ നശിച്ചു, ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു...' എന്ന് വിദ്യാര്‍ത്ഥിനികള്‍ എഎഫ്പിയോട് പറഞ്ഞു. 'ഇസ്‌ലാമിനെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള താലിബാന്റെ അറിവില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നത്. സാഹചര്യം ഇങ്ങനെ തുടര്‍ന്നാല്‍ ഭാവി കൂടുതല്‍ മോശമാകും. എല്ലാവര്‍ക്കും പേടിയാണ്.'-പെണ്‍കുട്ടികള്‍ കൂട്ടിച്ചേര്‍ത്തു. 

ചൊവ്വാഴ്ച രാത്രിയാണ് സര്‍വകലാശാലകളില്‍ ഇനിമുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് അഫ്ഗാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നേദ മുഹമ്മദ് നദീം പ്രഖ്യാപിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനമുണ്ടായിരിക്കില്ല എന്നാണ് നോട്ടീസ്. 

താലിബാന്‍ പ്രഖ്യാപനത്തിന് എതിരെ യുഎന്‍ രംഗത്തെത്തി. വിദ്യാഭ്യാസ നിഷേധം പെണ്‍കുട്ടികളുടെ തുല്യാവകാശത്തെ മാത്രമല്ല ഹനിക്കുന്നത്. രാജ്യത്തിന്റെ ഭാവിയില്‍ വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കുമന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. 

സ്ത്രീകളുടെ അവകാശങ്ങള്‍ പിന്‍വലിക്കില്ലെന്നും സ്ത്രീ സ്വാതന്ത്ര്യം ഹനിക്കില്ലെന്നും തങ്ങളുടെ മുന്‍ നിലപാടുകളില്‍ മാറ്റം വന്നിട്ടുണ്ടെന്നും അധികാരത്തിലേറുന്നതിന് മുന്‍പ് താലിബാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, അധികാരത്തിലേറി, അധികനാള്‍ കഴിയുന്നതിന് മുന്‍പ്, സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് വിലക്കി. ഇതിന് പിന്നാലെയാണ്, പെണ്‍കുട്ടികളെ സര്‍വകലാശാലകളില്‍ വിലക്കിക്കൊണ്ട് ഉത്തരവ് വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com