കത്തിക്കൊണ്ടിരുന്ന കാറിൽ നിന്ന് വളർത്തു നായയെ സാഹസികമായി രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. അമേരിക്കയിലാണ് സംഭവം. കൊളറാഡോയിലെ ഡഗ്ലസ് കൗണ്ടിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനായ മൈക്കിൾ ഗ്രിഗോറെക് ആണ് ജീവന്റെ വില മനസിലാക്കി നായയുടെ രക്ഷയ്ക്കെത്തിയത്.
മൈക്കിളിന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജനുവരി 22 നാണ് സംഭവം നടന്നത്. കാറിന് തീപിടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് മൈക്കിളും മറ്റു പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സംഭവ സ്ഥലത്തെത്തിയത്. ഇവർ എത്തുമ്പോഴേക്കും പൂർണമായി കത്തിക്കൊണ്ടിരിക്കുന്ന കാറിനു നേരെ ഉടമ കിട്ടുന്നതെല്ലാം എറിയുന്ന കാഴ്ചയാണ് കണ്ടത്.
എന്താണ് ഉടമ ചെയ്യുന്നതെന്ന് മനസിലാകാതെ നിന്ന ഉദ്യോഗസ്ഥരോട് തന്റെ പ്രിയപ്പെട്ട വളർത്തു നായ ഹാങ്ക് വണ്ടിക്കുള്ളിൽ കുടുങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹം അറിയിച്ചതോടെ സംഭവത്തിന്റെ ഗൗരവം മനസിലായി. ഇതോടെ മൈക്കിൾ ഒട്ടും സമയം പാഴാക്കാതെ കൈയിലുണ്ടായിരുന്നു ബാറ്റൺ ഉപയോഗിച്ച് വാഹനത്തിന്റെ ജനാലകൾ ഓരോന്നായി തകർത്തു തുടങ്ങി.
എന്നാൽ ഓരോ ഭാഗത്തു നിന്നും കനത്ത പുകച്ചുരുളുകൾ മാത്രമാണ് പുറത്തേക്ക് വന്നത്. ഒടുവിൽ ഹാങ്ക് വാഹനത്തിന്റെ പിൻ ഭാഗത്ത് ഉള്ളതായി തിരിച്ചറിഞ്ഞു. പിൻഭാഗത്തുള്ള ചില്ലു തകർത്തെങ്കിലും പുകയ്ക്കിടയിലൂടെ പുറത്തിറങ്ങാനാവാതെ അവശനായ നിലയിലായിരുന്നു നായ.
ഹാങ്കിനെ കണ്ടതോടെ ഉടമ അവനെ വലിച്ച് പുറത്തേക്കെത്തിക്കാൻ ശ്രമം തുടങ്ങി. എന്നാൽ അത്രയും നേരം ശ്വാസം കിട്ടാതെ അവശനിലയിലായ നായയെ പുറത്തേക്കിറക്കാൻ ഉടമയ്ക്ക് സാധിക്കാതെ വന്നു. ഇതോടെ മൈക്കിൾ ഉടമയ്ക്കൊപ്പം ചേർന്ന് നായയെ വലിച്ചു പുറത്തെടുത്ത് തൊട്ടടുത്തുതന്നെ ഉണ്ടായിരുന്ന മഞ്ഞു കൂനയിലേക്ക് ഓടുകയായിരുന്നു. വാഹനത്തിനുള്ളിലെ കൊടും ചൂടിൽ നിന്നുമേറ്റ പൊള്ളലുകൾക്ക് ആശ്വാസം നൽകാനാണ് നായയെ മഞ്ഞു പുതഞ്ഞുകിടക്കുന്ന സ്ഥലത്തേക്കെത്തിച്ചത്.
എന്തായാലും മൈക്കിളിന്റെ സമയോചിതമായ ഇടപെടൽമൂലം വലിയ പരിക്കുകൾ കൂടാതെ ഹാങ്കിന്റെ ജീവൻ രക്ഷപ്പെടുത്താനായി. പുറത്തെടുത്ത് അധികം വൈകാതെ തന്നെ നായ സാധാരണ നിലയിലേക്കെത്തുകയും ചെയ്തു.
തനിക്കും ഒരു വളർത്തുനായ ഉണ്ടെന്നും അതിനാൽ ഉടമയുടെ മാനസിക വിഷമം മനസിലാക്കാനായെന്നുമാണ് മൈക്കിൾ പ്രതികരിച്ചത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നായയെ രക്ഷിക്കാൻ മൈക്കിൾ കാണിച്ച ആത്മാർഥതയ്ക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates