വാഷിങ്ടൺ; അമേരിക്കൻ പ്രസിഡന്റായിരുന്ന സമയത്തെ ഡൊണാൾഡ് ട്രംപിന്റെ വിചിത്ര രീതികൾ വൈറ്റ് ഹൗസിന് തലവേദനയായിരുന്നു. പ്രിന്റ് ചെയ്ത രേഖകൾ കീറി ക്ലോസറ്റിൽ നിക്ഷേപിച്ച് വൈറ്റ് ഹൗസ് ശുചിമുറിയിലെ പൈപ്പുകൾ ബ്ലോക്കാക്കിയിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.
രേഖകൾ കീറിയെറിയുന്നത് ട്രംപിന്റെ ശീലം
വൈറ്റ്ഹൗസ് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമപ്രവർത്തക മാഗി ഹേബർമാന്റെ പുതിയ പുസ്തകമായ ‘കോൺഫിഡൻസ് മാനിലാണ്’ ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ജീവനക്കാർ ടോയ്ലറ്റിനുള്ളിൽ പ്രിന്റഡ് പേപ്പറുകൾ കണ്ടെത്തിയിരുന്നതായും പുസ്തകത്തിൽ പറയുന്നുണ്ട്. രേഖകൾ കീറിയെറിയുന്നത് ട്രംപിനൊരു ശീലമാണെന്നു നേരത്തെ പരാതിയുയർന്നിരുന്നു.
ചട്ടപ്രകാരം പ്രസിഡന്റിന്റെ വൈറ്റ്ഹൗസിലെ കത്തിടപാടുകളും രേഖകളുമൊക്കെ ആർക്കൈവ്സിൽ സൂക്ഷിക്കണം. ട്രംപ് കടലാസുകൾ കീറുന്നതിനാൽ വൈറ്റ് ഹൗസ് അധികൃതർക്ക് ഇതു പ്രതിസന്ധി സൃഷ്ടിച്ചു. ട്രംപ് കീറി എറിഞ്ഞ രേഖകളിൽ പലതും അധികൃതർ കണ്ടെത്തി കൂട്ടിയൊട്ടിച്ചാണു ആർക്കൈവ് ചെയ്തത്.
വ്യാജ വാർത്തയെന്ന് ട്രംപ്
എന്നാൽ വാർത്ത നിഷേധിച്ചുകൊണ്ട് ട്രംപ് തന്നെ രംഗത്തെത്തി. വൈറ്റ് ഹൗസ് ടോയ്ലറ്റിൽ കടലാസ് കീറിയെറിഞ്ഞെന്നത് വ്യാജ വാർത്തയാണ് എന്നാണ് വാർത്ത കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞത്. പബ്ലിസിറ്റി കിട്ടാനായി റിപ്പോർട്ട് കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അതിനിടെ ഫ്ളോറിഡയിലെ തന്റെ വസതിയിലേക്ക് വൈറ്റ് ഹൗസിലെ രേഖകൾ കടത്തിയതിന് അന്വേഷണം നേരിടുകയാണ് ട്രംപ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ