വാഷിങ്ടണ്‍: യുക്രൈന് സുരക്ഷാ സഹായമായി 600 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ അമേരിക്കന്‍ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു.
ആയുധങ്ങള്‍ ഉള്‍പ്പെടെ സുരക്ഷാ സാമഗ്രികള്‍ വാങ്ങുന്നതിനും സൈന്യത്തെ നവീകരിക്കുന്നതിനും 350 ദശലക്ഷം ഡോളര്‍ ആണ് അനുവദിച്ചിട്ടുള്ളത്. സഹായം എന്ന നിലയില്‍ 250 ദശലക്ഷം ഡോളര്‍ നല്‍കാനും തീരുമാനമായതായി വൈറ്റ് ഹൗസ് അറിയിച്ചു.
സൈന്യത്തെ അയയ്ക്കില്ല
യുക്രൈനിലേക്കു സൈന്യത്തെ അയയ്ക്കില്ലെന്ന് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പകരം റഷ്യയ്ക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബൈഡന്‍ അറിയിച്ചു. യുക്രൈനിലേക്കു അമേരിക്കന്‍ സൈന്യത്തെ അയക്കില്ല. എന്നാല്‍ നാറ്റോ അംഗരാജ്യങ്ങള്‍ക്കു സംരക്ഷണം നല്‍കുമെന്ന് ബൈഡന്‍ വ്യക്തമാക്കി.
നാല് റഷ്യന്‍ ബാങ്കുകള്‍ക്കും കമ്പനികള്‍ക്കും ഉപരോധം
റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനാണ് യുഎസ് തീരുമാനം. യുഎസിലുള്ള റഷ്യയുടെ എല്ലാ ആസ്തികളും മരവിപ്പിച്ചു. ഇതിന്റെ ഭാഗമായി നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. റഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ വിടിബിയും ഇതില്‍ ഉള്‍പ്പെടും. കൂടാതെ റഷ്യന്‍ കമ്പനികള്‍ക്കു നേരെയും നടപടിയുണ്ടാകും. ഉപരോധത്തിലൂടെ റഷ്യയുടെ സാമ്പത്തിക രംഗത്തെ തകര്‍ക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഡോളര്‍ അടക്കമുള്ള വിദേശ കറന്‍സി ഉപയോഗിച്ച് ആഗോള സാമ്പത്തികരംഗത്ത് റഷ്യ ബിസിനസ് നടത്തുന്നതിനും അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി.
പുടിനെതിരെ കടുത്ത വിമര്‍ശനമാണ് ബൈഡന്‍ ഉയര്‍ത്തിയത്. യുദ്ധം തെരഞ്ഞെടുത്തത് പുടിനാണെന്നും അതിന്റെ പ്രത്യാഘാതവും നേരിടണമെന്നും അദ്ദേഹം പറഞ്ഞു. സോവിയറ്റ് യൂണിയന്‍ പുനഃസ്ഥാപിക്കാനാണു പുടിന്റെ നീക്കം. പുടിന്റെ മോഹങ്ങള്‍ യുക്രെയ്‌നില്‍ ഒതുങ്ങില്ല. പുടിനുമായി ഇനി ചര്‍ച്ച നടത്താനില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. നാറ്റോയുടെ ഒരിഞ്ചുപോലും റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും എന്തുവിലകൊടുത്തും റഷ്യയെ പ്രതിരോധിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ജര്‍മനിയിലെ യുഎസ് സൈനിക വിന്യാസം കൂട്ടുമെന്നും വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ