ജനീവ: ഒമൈക്രോൺ വെറും ജലദോഷമല്ലെന്നും നിസാരമായി കണക്കാക്കരുതെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമൈക്രോണിന് ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ രംഗത്തെത്തിയത്.
“ഒമൈക്രോൺ ജലദോഷമല്ല,” ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് ഡോ മരിയ വാൻ കെർഖോവ് ട്വീറ്റ് ചെയ്തു. ഡെൽറ്റയുമായി താരതമ്യം ചെയ്യുമ്പോൾ ഒമൈക്രോൺ ബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറവാണെന്ന് ചില റിപ്പോർട്ടുകൾ കാണിക്കുന്നുണ്ടെങ്കിലും ഒമൈക്രോൺ ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരും ജീവൻ നഷ്ടപ്പെടുന്നവരും ഏറെയാണെന്നും അവർ കുറിച്ചു.
ഒമൈക്രോൺ ജലദോഷമല്ലെന്ന് ചൂണ്ടിക്കാട്ടി ഡബ്യൂഎച്ച്ഒ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥനും ട്വീറ്റ് ചെയ്തിട്ടുണ്ട്. പരിശോധനയ്ക്കും നിരീക്ഷണത്തിനുമെല്ലാം സംവിധാനങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ ഓർമ്മിപ്പിച്ചു.
ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ഒമൈക്രോൺ ലക്ഷണങ്ങളെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനാലിസിസിൽ പറയുന്നു. യുകെ ആസ്ഥാനമായുള്ള സോയ് കോവിഡ് ആപ്പ് ഓക്കാനം, വിശപ്പില്ലായ്മ എന്നിവയെയും ഒമൈക്രോൺ ലക്ഷണങ്ങളിൽ ഉൾപ്പെടുത്തി. ഉയർന്ന തോതിൽ പകരുന്ന വകഭേദങ്ങൾ മൂലമുണ്ടാകുന്ന അണുബാധകൾ തീവ്രത കുറഞ്ഞതാണെന്നും ആശുപത്രിവാസം പോലുള്ള ഘട്ടത്തിലേക്ക് കടക്കില്ലെന്നുമാണ് ദക്ഷിണാഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates