ലോകസമ്പന്നനുമായി ഭാര്യയ്ക്ക് രഹസ്യബന്ധം; മസ്‌കുമായുള്ള സൗഹൃദം നിര്‍ത്തി, വിവാഹമോചനത്തിനൊരുങ്ങി ഗൂഗിള്‍ സഹ സ്ഥാപകന്‍

2008ല്‍ മസ്‌ക് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ സഹായ ഹസ്തം നീട്ടിയത് ബ്രിന്നായിരുന്നു.
നിക്കോള്‍ ഷാനഹാനിനൊപ്പം ഇലോണ്‍ മസ്‌ക് / ഇന്‍സ്റ്റഗ്രാം
നിക്കോള്‍ ഷാനഹാനിനൊപ്പം ഇലോണ്‍ മസ്‌ക് / ഇന്‍സ്റ്റഗ്രാം

വാഷിങ്ങ്ടണ്‍:  ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കുമായുള്ള വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം അവസാനിപ്പിച്ച് ഗൂഗിള്‍ സഹ സ്ഥാപകന്‍ സെര്‍ഗെയ് ബ്രിന്‍. ഭാര്യ നിക്കോള്‍ ഷാനഹാനുമായി രഹസ്യബന്ധമുണ്ടെന്നറിഞ്ഞതാടെ മസ്‌കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുമെന്നും ബ്രിന്‍ അറിയിച്ചതായി വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്‌കിന്റെ കമ്പനിയിലെ ബ്രിന്നിന്റെ നിക്ഷേപങ്ങള്‍ വില്‍ക്കാന്‍ തന്റെ അനുയായികള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു.

മസ്‌കിന് നിക്കോള്‍ ഷാനഹാനുമായി 2021 മുതല്‍ ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അറിഞ്ഞതോടെ ഈ വര്‍ഷം ആദ്യം ഭാര്യയുമായി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മയാമിയില്‍ നടന്ന ആര്‍ട്ട് ബേസലില്‍ വച്ചാണ് മസ്‌കും ഷാനഹാനും തമ്മില്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും മറ്റൊരു ചടങ്ങില്‍ വച്ച് മസ്‌ക് ബ്രിന്നിനോട് ക്ഷമാപണം നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്.

2008ല്‍ മസ്‌ക് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ സഹായ ഹസ്തം നീട്ടിയത് ബ്രിന്നായിരുന്നു. മസ്‌കിന്റെ കമ്പനികളില്‍ ബ്രിന്നിന് എത്രത്തോളം നിക്ഷേപം ഉണ്ടെന്നു വ്യക്തമല്ല. ബ്ലൂംബര്‍ഗ് പട്ടിക അനുസരിച്ച് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മസ്‌കിന് 242 ബില്യന്‍ ഡോളറുടെ ആസ്തിയുണ്ട്. പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ബ്രിന്നിന് 94.6 ബില്യന്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.

അതേസമയം,  ബ്രിന്നും താനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ഇന്നലെ രാത്രിയില്‍ കൂടി ഇരുവരും പാര്‍ട്ടിയില്‍ ഒരുമിച്ച് പങ്കെടുത്തെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. 'കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിക്കോളിനെ രണ്ടു പ്രാവശ്യമാണ് കണ്ടിട്ടുള്ളത്. ഈ കൂടിക്കാഴ്ചകളിലെല്ലാം ഞങ്ങള്‍ക്കു ചുറ്റും നിരവധി പേരുണ്ടായിരുന്നു. അതില്‍ പ്രണയമൊന്നുമില്ല'- മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.  

ഇലോണ്‍ മസ്‌കിനെതിരെ നേരത്തെയും ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മസ്‌കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വൈദ്യശാസ്ത്ര സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പായ ന്യൂറാലിങ്കിന്റെ പ്രോജക്ട് ഡയറക്ടര്‍ ഷിവോണ്‍ സിലിസുമായുള്ള അടുപ്പമായിരുന്നു അത്.  തന്റെ ഇരട്ടക്കുട്ടികളുടെ പേരിനൊപ്പം ഇലോണ്‍ മസ്‌കിന്റെ പേരുകൂടി ചേര്‍ക്കാന്‍ ടെക്‌സസ് കോടതിയില്‍ സിലിസ് അപേക്ഷ നല്‍കിയതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബന്ധം പുറത്തറിയുന്നത്. 2016ല്‍ മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സിലെ ജീവനക്കാരിക്ക് 250,000 ഡോളര്‍ ജീവനാംശം നല്‍കി ലൈംഗിക പീഡന പരാതി ഒതുക്കി തീര്‍ത്തതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com