പൈലറ്റ് കുഴഞ്ഞുവീണു, രണ്ടും കല്‍പ്പിച്ച് യാത്രക്കാരന്‍ കോക്പിറ്റില്‍ കയറി; പിന്നെ നടന്നത്

വിമാനം പറത്താന്‍ യാതൊരുവിധ അനുഭവസമ്പത്തുമില്ലാത്ത യാത്രക്കാരനാണ് എയര്‍ ട്രാഫിക് കണ്‍ട്രോളറിന്റെ സമചിത്തതോടെയുള്ള ഇടപെടലിനെ തുടര്‍ന്ന് സുരക്ഷിതമായി വിമാനം താഴെ ഇറക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിമാനയാത്രയ്ക്കിടെ പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തനിമിഷം ജീവിതമോ മരണമോ എന്ന് അറിയാതെ വിഷമിച്ച ഘട്ടത്തില്‍ യാത്രക്കാരന്റെയും എയര്‍ ട്രാഫിക് കണ്‍ട്രോളറിന്റെയും സമയോചിതമായ ഇടപെടല്‍ രക്ഷയായി. വിമാനം പറത്താന്‍ യാതൊരുവിധ അനുഭവസമ്പത്തുമില്ലാത്ത യാത്രക്കാരനാണ് എയര്‍ ട്രാഫിക് കണ്‍ട്രോളറിന്റെ സമചിത്തതോടെയുള്ള ഇടപെടലിനെ തുടര്‍ന്ന് സുരക്ഷിതമായി വിമാനം താഴെ ഇറക്കിയത്.

ഫ്‌ളോറിഡയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബഹാമാസ് രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്.  രണ്ടു യാത്രക്കാരുമായി പറന്നുയര്‍ന്ന ചെറുവിമാനത്തിലെ പൈലറ്റാണ് ഫ്‌ളോറിഡയില്‍ വച്ച് അസുഖബാധിതനായത്. വിമാനം നിയന്ത്രിക്കാന്‍ കഴിയാതെ പൈലറ്റ് തളര്‍ന്നുവീണതോടെ, യാത്രക്കാരന്‍ സഹായം തേടുകയായിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ സമചിത്തതയോടെ ഇടപെട്ടതോടെ സുരക്ഷിതമായി വിമാനം താഴെ ഇറക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒറ്റ എഞ്ചിന്‍ മാത്രമുള്ള സെസ്‌ന 208 വിമാനത്തിലെ പൈലറ്റിനാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 'എന്റെ പൈലറ്റ് അസുഖബാധിതനായി, എങ്ങനെ വിമാനം പറത്തണമെന്ന് അറിയില്ല'- യാത്രക്കാരന്റെ വാക്കുകള്‍ ഇങ്ങനെ.

ഫോര്‍ട്ട് പിയേഴ്‌സിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറാണ് സമയോചിതമായ ഇടപെടല്‍ നടത്തിയത്. ആദ്യം വിമാനത്തിന്റെ പോസിഷന്‍ എവിടെയാണ് എന്നാണ് ട്രാഫിക് കണ്‍ട്രോളര്‍ ചോദിച്ചത്. എന്നാല്‍ യാത്രക്കാരന് ഇതില്‍ വ്യക്തത ഉണ്ടായിരുന്നില്ല. 

വളരെ ക്ഷമയോടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഇടപെട്ടതാണ് രക്ഷയായത്. വിംഗ്‌സ് ലെവല്‍ താഴാതെ നിലനിര്‍ത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ വിമാനം എവിടെയാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു എയര്‍ ട്രാഫിക് കണ്‍ട്രോളര്‍. യാത്രക്കാരന്റെ ശബ്ദം നേര്‍ത്തുവന്നതോടെ, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ സെല്‍ഫോണ്‍ നമ്പര്‍ ചോദിച്ചു. തുടര്‍ന്ന് ഇത് പ്രയോജനപ്പെടുത്തിയായിരുന്നു ഇരുവരും തമ്മിലുള്ള ആശയവിനിമയം. 

സുരക്ഷിതമായി വിമാനം ഇറക്കുന്നതിന് തൊട്ടടുത്തുള്ള പാം ബീച്ച് രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ ബന്ധപ്പെട്ടു. തുടര്‍ന്ന് യാത്രക്കാരനുമായി ആശയവിനിമയം നടത്തി വിമാനം സുരക്ഷിതമായി ഇറക്കി. വിമാനത്തിലെ ആര്‍ക്കും പരിക്കില്ല. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com