'മനസാക്ഷിയുള്ളവര്‍ പ്രതികരിക്കൂ...; ഇറാന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്തണം'; ആയത്തുള്ള അലി ഖൊമേനിയുടെ മരുമകള്‍

ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ, ഇറാന്‍ സര്‍ക്കാരിന് എതിരെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ മരുമകള്‍ ഫരീദെ മൊറാദ്ഖനി
ഫരീദെ മൊറാദ്ഖനിയുടെ വീഡിയോയില്‍ നിന്ന്
ഫരീദെ മൊറാദ്ഖനിയുടെ വീഡിയോയില്‍ നിന്ന്
Updated on
1 min read

ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ, ഇറാന്‍ സര്‍ക്കാരിന് എതിരെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ മരുമകള്‍ ഫരീദെ മൊറാദ്ഖനി. വിദേശ രാജ്യങ്ങള്‍ ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ ഫരീദ് ആവശ്യപ്പെട്ടു. ലോകത്തെ മനസാക്ഷിയുള്ള ആളുകള്‍ ഇറാനിലെ പ്രതിഷേധത്തില്‍ പങ്കുചേരണമെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഫരീദെ പറയുന്നു. ഫരീദെയുടെ സഹോദരനാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി വീഡിയോ പങ്കുവച്ചത്. 

നവംബര്‍ 23ന് മൊറാദ്ഖനി അറസ്റ്റ് ചെയ്യപ്പെട്ടതായി യുഎസ് മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ എത്തിയത്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ സഹോദരിയുടെയും ഇറാനിലെ പ്രധാന പ്രതിപക്ഷ നേതാക്കളില്‍ ഒരാളായിരുന്ന അലി തെഹ്‌റാനിയുടെയും മകളാണ് ഫരീദെ മൊറാദ്ഖനി. നേരത്തെയും, സര്‍ക്കാരിന് എതിരെ ശബ്ദമുയര്‍ത്തിയതിന് ഫരീദെ മൊറാദ്ഖനിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

'ലേകത്ത് മനസാക്ഷിയുള്ള ജനങ്ങള്‍ ഇറാനിലെ പൊരുതുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. ലോകരാഷ്ട്രങ്ങള്‍ വെറും വാക്കുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തിയിട്ട് കാര്യമില്ല. ഇറാന്‍ ഭരണകൂടവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ഒറ്റപ്പെടുത്തണം'- മൊറാദ്ഖനിയുടെ വീഡിയോ സന്ദേശത്തില്‍ പറയുന്നു. 

ഇറാന്‍ മത പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് മഹ്‌സ അമീനിയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ ക്രൂരമായ അടിച്ചമര്‍ത്തല്‍ നടപടിയാണ് ഇറാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് ഇറാന്‍ ഫുട്‌ബോള്‍ ടീം ലോകകപ്പ് വേദിയില്‍ ദേശീയഗാനം ആലപിക്കാതെ വിട്ടുനിന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com