മനില: ഫിലിപ്പൈൻസിൽ കനത്ത നാശം വിതച്ച് കൊടുങ്കാറ്റും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും. ദുരന്തത്തിൽ നൂറിന് മുകളിൽ പേർക്ക് ജീവൻ നഷ്ടമായതായി അധികൃതർ സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. 69 പേർക്ക് പരിക്കേറ്റതായും 63 പേരെ കാണാതായതായും സർക്കാരിന്റെ ദുരന്ത നിവാരണ വിഭാഗം സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി 9,75,000ലധികം ഗ്രാമീണർ ഉൾപ്പെടെ ഒൻപത് ദശലക്ഷം ആളുകളെയാണ് ദുരന്തം മൊത്തത്തിൽ ബാധിച്ചത്. പല കുടുംബങ്ങളേയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചിലർ ബന്ധു വീടുകളിലേക്ക് പലായനം ചെയ്തു. രണ്ട് ദശലക്ഷത്തോളം മനുഷ്യരാണ് വെള്ളപ്പൊക്ക കെടുതി അനുഭവിക്കുന്നത്.
വീശിയടിച്ച നാൽഗേ കൊടുങ്കാറ്റിന് പിന്നാലെ കനത്ത മഴ പെയ്യുകയായിരുന്നു. പിന്നീട് ഉരുൾപ്പൊട്ടലുണ്ടായതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. മഗ്വിൻഡനാവോ പ്രവിശ്യയിലാണ് ദുരന്തം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഉരുൾപ്പൊട്ടിയതാണ് മഗ്വിൻഡനാവോയിൽ കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്.
ദുരന്തത്തിൽ പലർക്കും കിടപ്പാടം മുഴുവനായി നഷ്ടമായി. കൃഷി നാശം വേറെ. 4,100ലധികം വീടുകളും 16,260 ഹെക്ടർ (40,180 ഏക്കർ) നെല്ലും മറ്റ് വിളകളും വെള്ളപ്പൊക്കത്തിൽ നശിച്ചതായി അധികൃതർ പറഞ്ഞു.
ഓരോ വർഷവും ഏകദേശം 20ഓളം ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും ഫിലിപ്പൈൻസ് ദ്വീപ് സമൂഹത്തെ ബാധിക്കുന്നു. നിരവധി അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും സംഭവിക്കുന്ന ഫിലിപ്പൈൻസ് ലോകത്തിലെ ഏറ്റവും ദുരന്ത ബാധിത സാധ്യത നിലനിൽക്കുന്ന രാജ്യമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ