ഫോസില്‍ ഇന്ധനങ്ങളോടു വിട പറയാന്‍ ലോകം; ആഗോള താപനം 1.5 ഡിഗ്രിയില്‍ ഒതുക്കും; കാലാവസ്ഥാ ഉച്ചകോടിയില്‍ ധാരണ

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മാറാനും വികസ്വര രാജ്യങ്ങളെ കാലാവസ്ഥാ ദുരന്തങ്ങളില്‍ നിന്ന് കരകയറാന്‍ സാമ്പത്തിക സഹായം നല്‍കാനും ആവശ്യപ്പെടുന്ന കരാറില്‍ 200ളം രാജ്യങ്ങള്‍ ഒപ്പിട്ടു.
ചിത്രം/ എപി
ചിത്രം/ എപി

ദുബായ്: ആഗോള താപനത്തിന് കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തില്‍നിന്ന് പിന്മാറാന്‍ ഐക്യരാഷ്ട്ര സഭയുടെ കോപ് 28 കാലാവസ്ഥ ഉച്ചകോടിയില്‍ ധാരണ. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മാറാനും വികസ്വര രാജ്യങ്ങങ്ങള്‍ക്ക് കാലാവസ്ഥാ ദുരന്തങ്ങളില്‍ നിന്ന് കരകയറാന്‍ സാമ്പത്തിക സഹായം നല്‍കാനും ആവശ്യപ്പെടുന്ന കരാറില്‍ 200ളം രാജ്യങ്ങള്‍ ഒപ്പിട്ടു. 

2030-ഓടെ ആഗോള പുനരുപയോഗ ഊര്‍ജ്ജ ശേഷി മൂന്നിരട്ടിയാക്കുന്നതിനും നിലവിലെ വാര്‍ഷിക ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സംഭാവന നല്‍കാനും രാജ്യങ്ങള്‍ സമ്മതിച്ചു. ആഗോളതാപനം 1.5 ഡിഗ്രി  സെല്‍ഷ്യസിനുള്ളില്‍ പരിമിതപ്പെടുത്തുന്നതിനായുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി നിര്‍ണായകമായ രണ്ട് നടപടികളാണ് ഉച്ചകോടിയില്‍ 
ധാരണയാക്കിയത്. 

പുനരുപയോഗം, ന്യൂക്ലിയര്‍, കാര്‍ബണ്‍ കാപ്ച്ചര്‍, സംഭരണം തുടങ്ങിയ സീറോ-ലോ-എമിഷന്‍ സാങ്കേതികവിദ്യകളുടെ വിന്യാസം വേഗത്തിലാക്കാനും ധാരണയായി. കാര്‍ബണ്‍ ക്യാപ്ചര്‍, സ്റ്റോറേജ് ടെക്നോളജി എന്നിവയില്ലാതെ കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ പവര്‍ പ്ലാന്റുകള്‍ ആരംഭിക്കാന്‍ അനുവദിക്കരുതെന്ന് രാജ്യങ്ങളോട് ആവശ്യപ്പെടുന്ന മുന്‍ വ്യവസ്ഥ അന്തിമ കരാറില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചൈനയും മറ്റ് പല രാജ്യങ്ങളും ഈ വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. രണ്ട് വര്‍ഷം മുമ്പ് ഗ്ലാസ്ഗോയില്‍ ധാരണയായ കരാറിന്റെ ആവര്‍ത്തനമെന്നോണം '' കല്‍ക്കരി ഊര്‍ജ്ജം'' ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ മാത്രമാണ് കരാര്‍ രാജ്യങ്ങളോട് ആവശ്യപ്പെടുന്നതെന്നും ഉച്ചകോടിയില്‍ ചര്‍ച്ചയായി. 

അതേസമയം പെട്രോളിയും ഉത്പന്നങ്ങള്‍ക്കൊപ്പം കല്‍ക്കരി ഉപയോഗവും നിര്‍ത്തണമെന്ന നിര്‍ദ്ദേശം ഇന്ത്യയും ചൈനയും ശക്തമായി വിയോജിച്ചിരുന്നു. സമവായത്തിലെത്താന്‍ കഴിയാഞ്ഞതോടെ ചൊവ്വാഴ്ച ഉച്ചകോടി ഔദ്യോഗിമായി അവസാനിച്ചെങ്കിലും അന്തിമ കരാറിനായി ചര്‍ച്ചകള്‍ നീളുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com