ആംസ്റ്റര്‍ഡാം: ബീജദാനത്തിലൂടെ 550ലധികം കുട്ടികളുടെ പിതാവായ 41കാരനെ തുടര്‍ന്ന് ബീജം ദാനം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ് കോടതി. ജോനാഥന്‍ ജേക്കബ് എന്നയാളോടാണ് ഇനി ബീജദാനം നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചത്. നിരോധനം മറികടന്ന് ബീജദാനം തുടര്‍ന്നാല്‍ ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷത്തിലധികം രൂപ) പിഴ ഈടാക്കുമെന്നാണ് നെതര്‍ലന്‍ഡ്‌സ് കോടതിയുടെ ഉത്തരവ്.
ദ ഡോണർ ചൈൽഡ് ഫൗണ്ടേഷൻ നല്‍കിയ പരാതി പരിഗണിച്ചാണ് കോടതി ജോനാഥന് ബീജം ദാനം ചെയ്യുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ജോനാഥന്റെ ബിജം സ്വീകരിച്ച ഒരു ഡെന്മാർക്ക് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഡോണർ ചൈൽഡ് ഫെഡറേഷൻ നിയമനടപടി സ്വീകരിച്ചത്. ബീജദാനത്തിന് ആളുകള്‍ ഇയാളെ സമീപിക്കുമ്പോള്‍ അതുവരെയുള്ള കുട്ടികളുടെ കാര്യം ജോനാഥന്‍ മറച്ചുവച്ചെന്ന് കോടതി കണ്ടെത്തി. 'തങ്ങളുടെ മക്കള്‍ ഒരു വലിയ ബന്ധുത്വ ശൃംഖലയുടെ ഭാഗമാണെന്ന സത്യമാണ് ഈ മാതാപിതാക്കള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. കുട്ടികള്‍ക്ക് അവരറിയാത്ത നിരവധി അര്‍ദ്ധസഹോദരങ്ങളുണ്ടെന്ന വാസ്തവമാണ് ഇവര്‍ അഭിമുഖീകരിക്കുന്നത്', കോടതി പറഞ്ഞു. ഇതിനുപിന്നാലെയാണ് തുടര്‍ന്ന് ബീജദാനം നടത്തുന്നതില്‍ ജോനാഥന് വിലക്കേര്‍പ്പെടുത്തിയത്.
ബീജദാനം വാഗ്ദാനം ചെയ്ത് കുട്ടകളുണ്ടാകാന്‍ കാത്തിരിക്കുന്ന മാതാപിതാക്കളെ സമീപിക്കരുതെന്നും ജോനാഥനോട് കോടതി പറഞ്ഞു. ഡച്ച് ക്ലിനിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ബീജദാതാക്കള്‍ 12ല്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് ബീജം നല്‍കരുതെന്നാണ്. ഒരാള്‍ക്ക് 25 കുട്ടികളുടെ പിതാവാകാനുള്ള അനുമതിയേ നല്‍കിയിട്ടുള്ളു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ