ദുബായ്: വെള്ളിയാഴ്ച രാവിലെ ദുബായിൽ നിന്നും ന്യൂസിലാൻഡിലേക്ക് പുറപ്പെട്ട എമിറേറ്റസ് വിമാനം 13 മണിക്കൂറുകൾക്ക് ശേഷം ദുബായ് വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. വിമാനം ഇറങ്ങേണ്ടിയിരുന്ന ഓക്‌ലാൻസ് വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്നാണ് വിമാനം തിരിച്ച് വിട്ടത്.
വെള്ളിയാഴ്ച രാവിലെ 10.30നാണ് എമിറേറ്റസ് വിമാനമായ ഇകെ 448 ദുബായ് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്. എന്നാൽ 9,000 മൈൽ യാത്രയുടെ പകുതിക്ക് വെച്ച് വിമാനം തിരിക്കുകയായിരുന്നു. ശനിയാഴ്ച അർധരാത്രിയോടെ വിമാനം തിരിച്ച് ദുബായിൽ ഇറക്കി.
വിമാനത്താവളത്തിൽ വെള്ളം കയറിയതോടെ സർവീസുകളെല്ലാം റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. യാത്രക്കാർക്ക് അസൗകര്യം നേരിട്ടതിൽ ഖേദമുണ്ട്. എന്നാൽ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാമുഖ്യമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
അതിശക്തമായ മഴയെ തുടർന്ന് വിമാനത്താവളത്തിനുള്ളിൽ വെള്ളം കയറിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കനത്ത മഴയിൽ ന്യൂസിലാൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്‌ലാൻഡിൽ വലിയ ദുരിതമായിരുന്നു അനുഭവപ്പെട്ടത്. നാല് മരണം പ്രദേശത്ത് റിപ്പോർട്ട് ചെയ്തു. പലയിടത്തും ആളുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അതേസമയം ഞായറാഴ്ചയോടെ വിമാനത്താവളം വീണ്ടും പ്രവർത്തന സജ്ജമായെന്നാണ് റിപ്പോർട്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ