ലാഹോര്‍: മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനില്‍ കലാപം തുടരുകയാണ്. വിവിധ ഇടങ്ങളില്‍ പൊലീസും പിടിഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ആക്രമണത്തിൽ നാല് പിടിഐ പ്രവർത്തകർ മരിച്ചു. പ്രതിഷേധകാർക്ക് നേരെ പൊലീസ് വെടി വെക്കുകയായിരുന്നു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. റാവൽപിണ്ടിയിലെ സൈനിക കേന്ദ്രവും പ്രതിഷേധക്കാർ കയ്യേറി. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇസ്ലാമാബാദിനും കറാച്ചിക്കും പുറമേ പഞ്ചാബ് പ്രവശ്യയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ച് അര്‍ധസൈനിക വിഭാഗം ഇമ്രാനെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാക്ക് പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തു നിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്റെ കണക്കുകള്‍ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമായി ബന്ധപ്പെട്ട തോഷഖാന കേസിലാണ് അറസ്റ്റെന്നാണ് വിവരം.
ഇമ്രാന്‍ ഖാനെ സൈന്യം മോശപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്തതായി ഇമ്രാന്റെ പാര്‍ട്ടിയായ പിടിഐ ആരോപിച്ചു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി സ്വന്തമാക്കുകയും മറിച്ചുവില്‍ക്കുകയും ചെയ്തുവെന്നത് അടക്കം നിരവധി അഴിമതി കേസുകള്‍ ഇമ്രാന്‍ നേരിടുന്നുണ്ട്. കേസുകളില്‍ നിരവധി തവണ ചോദ്യംചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിട്ടും ഇമ്രാന്‍ ഹാജരായിരുന്നില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ