'ഇമ്രാനെ ഉടൻ വിട്ടയക്കണം, അറസ്റ്റ് നിയമവിരുദ്ധം'- പാക് സുപ്രീം കോടതി (വീഡിയോ)

അറസ്റ്റ് ചെയ്ത ഇമ്രാൻ ഖാനെ ഒരു മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഇസ്ലാമബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാകിസ്ഥാൻ സുപ്രീം കോടതി. ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതിക്കുള്ളിൽ നിന്നു ആരെയും അറസ്റ്റ് ചെയ്യരുതെന്നും നീതിപീഠം വ്യക്തമാക്കി. മറ്റു പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്നു കോടതി ഇമ്രാൻ ഖാന് നിർദ്ദേശം നൽകി. 

ചീഫ് ജസ്റ്റിസ് ഉമർ അത ബാൻഡിയലാണ് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. ജസ്റ്റിസുമാരായ മുഹമ്മദ് അലി മഹസർ, അതർ മിനല്ലാഹ് എന്നിവരായിരുന്നു മറ്റം​ഗങ്ങൾ. 

അറസ്റ്റ് ചെയ്ത ഇമ്രാൻ ഖാനെ ഒരു മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ഇമ്രാൻ ഖാനെ നാളെ ഹാജരാക്കാമെന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയെ അറിയിച്ചു. 

എന്നാൽ ചീഫ് ജസ്റ്റിസ് ഉമർ അത ബാൻഡിയൽ അംഗീകരിച്ചില്ല. ഒരു മണിക്കൂറിനകം ഇമ്രാനെ കോടതിയിൽ എത്തിക്കണമെന്ന് ഉത്തരവിടുകയായിരുന്നു. അറസ്റ്റ് ചെയ്തതിനെതിരെ ഇമ്രാൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദേശം. 

ഇമ്രാനെ കോടതിയിലെത്തിക്കണമെന്ന നിർദേശത്തെ തുടർന്ന് കോടതിക്ക് പരിസരത്ത് വൻ സൈന്യത്തെ വിന്യസിച്ചിരുന്നു. ഇമ്രാന്റെ അറസ്റ്റ് നിയമവിധേയമാണെന്ന ഇസ്ലാമബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. 

ഇമ്രാന്റെ അറസ്റ്റിനെത്തുടർന്ന് രാജ്യ വ്യാപകമായി വൻ സംഘർഷമാണ് ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ പാക് തലസ്ഥാനത്ത് ഉൾപ്പടെ വൻതോതിൽ സൈനികരെ വിന്യസിച്ചു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ലാഹോറില വസതിക്ക് നേരെ ഇമ്രാൻ അനുകൂലികൾ ആക്രമണം അഴിച്ചുവിട്ടു.

ഇമ്രാൻ ഖാനെ ബുധനാഴ്ച അഴിമതിവിരുദ്ധ കോടതി എട്ടു ദിവസത്തേക്ക് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻഎബി) കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. പാകിസ്ഥാനിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തി മേഖലയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കി. അതിർത്തികളിൽ ബിഎസ്എഫ് അതീവജാഗ്രതാ നിർദേശം നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com