ഹമാസുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, അമേരിക്കന്‍ അത്യാധുനിക ആയുധങ്ങള്‍ ഇസ്രയേലിലെത്തി. ആയുധങ്ങളുമായി ഇസ്രയേല്‍ കാര്‍ഗോ വിമാനം ഇസ്രയേലില്‍ ഇറങ്ങുന്നതിന്റെ വീഡിയോ ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഹമാസിന് എതിരെ പോരാടാന്‍ ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുമെന്ന് നേരത്തെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഹമാസ് ആക്രമണത്തില്‍ 14 യുഎസ് പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ബൈഡന്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ്, അമേരിക്ക സൈനിക സഹായങ്ങള്‍ നല്‍കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. നിരവധി അമേരിക്കക്കാര്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്നും ബൈഡന്‍ പറഞ്ഞിരുന്നു.
ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈനിക വിന്യാസം
അതേസമയം, ഗാസയിലേക്ക് കരമാര്‍ഗമുള്ള ആക്രമണത്തിന് ഇസ്രയേല്‍ സൈന്യം തയ്യാറെടുക്കുകയാണ്. അതിര്‍ത്തിയില്‍ ആയിരത്തില്‍ അധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഉടന്‍ ആക്രമണം ആരംഭിക്കുമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പ്. വ്യോമാക്രണമാണ് ഇസ്രയേല്‍ ഗാസയില്‍ ഇതുവരെ നടത്തിവന്നത്.
ഗാസയില്‍ കണ്ണുംപൂട്ടി ആക്രമണം നടത്താന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി സൈന്യത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം. ഹമാസ് ശക്തികേന്ദ്രങ്ങളില്‍ സര്‍വശക്തിയുമെടുത്ത് ആക്രമിക്കുക. ഗാസ മുന്‍പ് എങ്ങനെയായിരുന്നോ അതുപോലെ തിരിച്ചു വരാത്ത വിധത്തില്‍ ആക്രമിക്കാനും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നിര്‍ദേശിച്ചു.
ഗാസ അതിര്‍ത്തിയില്‍ സൈനികരോട് സംസാരിക്കുമ്പോഴായിരുന്നു ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ നിര്‍ദേശം. സൈന്യത്തെ എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു. സര്‍വശക്തിയുമെടുത്ത് ആക്രമിക്കുക, സമ്പൂര്‍ണ ആധിപത്യം നേടുക. ഗാസ പഴയപടിയാകില്ലെന്ന് ഉറപ്പാക്കുക. മന്ത്രി സൈന്യത്തോട് പറഞ്ഞു.
ഗാസയില്‍ മാറ്റം വേണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. എന്നാല്‍ അവര്‍ വിചാരിക്കാത്ത തരത്തില്‍ 180 ഡിഗ്രി മാറുന്ന തരത്തിലുള്ള മാറ്റമാണ് നടപ്പാക്കേണ്ടത്. ആക്രമണം നടത്തിയതില്‍ അവര്‍ ഖേദിക്കണം. രാജ്യത്തെ ജനങ്ങളെ, സ്ത്രീകളെ കൊലപ്പെടുത്തിയവരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി പറഞ്ഞു.
ഹമാസിന്റെ പ്രധാന നേതാക്കളെ വധിക്കുന്നതിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദികളെ കണ്ടെത്തി ഉന്മൂലനം ചെയ്യാനാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും അഡ്മിറല്‍ ഹഗാരി വ്യക്തമാക്കി.
ഗാസയിലെ ഏക വൈദ്യുതി പ്ലാന്റ് നിലയ്ക്കാന്‍ പോകുന്നു
ഗാസ സിറ്റിയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം മണിക്കൂറുകള്‍ക്കുള്ളില്‍ നിലയ്ക്കുമെന്ന് ഗാസയിലെ പവര്‍ അതോറിറ്റി അറിയിച്ചു. ഇസ്രയേല്‍ വൈദ്യുതി വിതരണം നിര്‍ത്തിയ പശ്ചാത്തലത്തില്‍, മേഖലയില്‍ പൂര്‍ണമായി വൈദ്യുതി മുടങ്ങുമെന്നും അതോറിറ്റി അറിയിച്ചു.
ഗാസയിലെ വൈദ്യുതി സമ്പൂര്‍ണമായി വിച്ഛേദിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. ഗാസയിലേക്കുള്ള എല്ലാ അതിര്‍ത്തികളും അടച്ചിരിക്കുന്ന സാഹചര്യത്തില്‍, പവര്‍ പ്ലാന്റിലേക്കും ആശുപത്രികള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ആശ്രയിക്കുന്ന ജനറേറ്ററുകളിലേക്കും ഇന്ധനം എത്തിക്കാന്‍ സാധ്യമല്ല.
മൂന്നു വശത്തുനിന്നും ആക്രമണം
ലബനനില്‍ നിന്ന് വീണ്ടും ആക്രണം ഉണ്ടായതായി ഇസ്രയേല്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ലബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സേന പ്രത്യാക്രമണം ആരംഭിച്ചു. ഹിസ്ബുള്ളയാണ് ലബനനില്‍ നിന്ന് ആക്രമണം നടത്തുന്നത്. സിറിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹമാസ് അനുകൂല സംഘടനയും ഇസ്രയേലിലേക്ക് ആക്രമണം ആരംഭിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ, മൂന്നു വശത്തുനിന്നും ഇസ്രയേല്‍ ആക്രമണം നേരിടുകയാണ്.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ