മലമുകളില്‍ 70കളില്‍ നിര്‍മ്മിച്ച ഡാമുകള്‍; തകര്‍ത്തതോ തകര്‍ന്നതോ?, അന്വേഷിക്കാന്‍ ലിബിയ, മരണം 11,000 കടന്നു

ലിബിയന്‍ നഗരമായ ഡെര്‍നയില്‍ ഡാമുകള്‍ തകര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി
Updated on
1 min read

ലിബിയന്‍ നഗരമായ ഡെര്‍നയില്‍ ഡാമുകള്‍ തകര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു. ഡാമുകള്‍ തകര്‍ന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ലിബിയന്‍ ജനറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഡാനിയേല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലാണ് ഡാമുകള്‍ തകര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. പതിനായിരം പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കായുള്ള തെരച്ചില്‍ ആറുദിവസമായി തുടരുകയാണ്. 

1970കളില്‍ നിര്‍മ്മിച്ച രണ്ടു ഡാമുകളാണ് തകര്‍ന്നത്. ആര്‍ക്കെങ്കിലും അശ്രദ്ധ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും. ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത വിചാരണ നടത്തുമെന്ന് പൊതുജനങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണ്- ജനറല്‍ പ്രോസിക്യൂട്ടര്‍ സെദിഖ് അല്‍ സോര്‍ പറഞ്ഞു. 

ഡാനിയേല്‍ കൊടുങ്കാറ്റിനെ കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡെര്‍ന നഗരത്തിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്നും മാറി താമസിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഡാമുകളെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നില്ല. ഡാമുകള്‍ പൊട്ടി കുതിച്ചെത്തിയ വെള്ളമാണ് നഗരത്തെ അപ്പാടെ കടലിലേക്ക് ഒലിച്ചുകൊണ്ടുപോയത്. 

ഡാമുകളില്‍ കൃത്യമായ അറ്റകുറ്റ പണികള്‍ നടക്കുന്നില്ലെന്ന് 2021ല്‍ സര്‍ക്കാര്‍ ഓഡിറ്റിങ് ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ടു ഡാമുകളുടെയും അറ്റകുറ്റ പണികള്‍ നടത്താനും മറ്റൊരു ഡാം നിര്‍മ്മിക്കാനും വേണ്ടി 2007ല്‍ ഒരു തുര്‍ക്കി കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നു. 2012 നവംബറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു എന്നാണ് കമ്പനി പറയുന്നത്.  

ആഭ്യന്തര കലാപത്തിന്റെ കെടുതി തുടരുന്ന രാജ്യത്തില്‍, പ്രകൃതി ദുരന്തം കൂടി സംഭവിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ലിബിയയെ രണ്ടായി മുറിച്ചാണ് നിലവില്‍ ഭരണം നടക്കുന്നത്.സൈനിക കമാന്‍ഡര്‍ ഖലീഫ് ഹിഫ്താറിന്റെ നിയന്ത്രണത്തിലാണ് കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ന സ്ഥിതിചെയ്യുന്നത്. ട്രിപ്പോളി അടക്കമുള്ള പടിഞ്ഞാറന്‍ ലിബിയന്‍ നഗരങ്ങള്‍ മറ്റൊരു സായുധ ഗ്രൂപ്പിന് കീഴിലാണ്. 42 വര്‍ഷം ലിബിയ ഭരിച്ച മുവമ്മര്‍ ഗദ്ദാഫിലെ 2011ല്‍ നാറ്റോയുടെ സഹായത്തോടെ വിമതര്‍ വധിച്ചതോടെയാണ് ലിബിയ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com