മോസ്കോ: യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി യുദ്ധവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷാവസാനമുള്ള ന്യൂസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ട്രംപിനെ കാണുമ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ എന്ത് വ്യവസ്ഥ വെക്കും എന്നാണോ നിങ്ങള്‍ ചോദിക്കുന്നത്. ആദ്യത്തെ കാര്യം എന്തെന്നാല്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമോ എന്ന് എനിക്കറിയില്ല. കാരണം അതേക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. നാല് വര്‍ഷത്തില്‍ ഞാന്‍ ഒരിക്കല്‍ പോലും അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. ഞാന്‍ അദ്ദേഹത്തെ കാണാന്‍ ഏതുസമയവും തയ്യാറാണ്. അദ്ദേഹം ആവശ്യപ്പെടുമ്പോള്‍ അദ്ദേഹത്തെ കാണും.'- പുടിന്‍ പറഞ്ഞു.
യുക്രൈന് എതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചു എന്ന് അദ്ദേഹം വിലയിരുത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ റഷ്യ കൂടുതല്‍ കരുത്തു നേടി. മറ്റാരുടേയും പിന്തുണയില്ലാതെ നിലനില്‍ക്കാന്‍ രാജ്യം പ്രാപ്തമായി. യുക്രേനിയന്‍ സൈനികരുടെ കൈവശമുള്ള കുര്‍സ്‌ക് മേഖല പിടിച്ചെടുക്കുമെന്നും എന്നാല്‍ അതിന് കൃത്യമായ ദിവസം പറയാനാകില്ല എന്നുമാണ് പുടിന്‍ പറഞ്ഞത്.
യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു ദിവസത്തിനുള്ളിൽ റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ട്രംപ്, പുട്ടിനുമായി ഫോണിൽ സംസാരിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ട്രംപ് ഇത് തള്ളി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക