Tedros Adhanom Ghebreyesus
ടെഡ്രോസ് അഥാനോം ​ഗെബ്രിയേസസ് ഫയൽ

സന വിമാനത്താവളത്തില്‍ ഇസ്രയേല്‍ ആക്രമണം; ലോകാരോഗ്യ സംഘടനാ മേധാവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അത്ഭുതകരമായി രക്ഷപ്പെട്ടു
Published on

സന: യെമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ടെഡ്രോസും ലോകാരോഗ്യ സംഘടനയിലെ സഹപ്രവര്‍ത്തകരും ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരും , വിമാനത്തില്‍ കയറാന്‍ പോകുമ്പോഴാണ് ആക്രമണം നടന്നത്.

ബോംബാക്രമണത്തില്‍ വിമാനത്തിലെ ഒരു ജീവനക്കാരന്‍ അടക്കം 30 പേര്‍ക്ക് പരിക്കേറ്റു. താന്‍ വിമാനത്താവളത്തില്‍ ഉള്ളപ്പോളാണ് ആക്രമണം ഉണ്ടായതെന്നും, ഭാഗ്യത്തിന് ജീവന്‍ നഷ്ടമാകാതിരുന്നതെന്നും ലോകാരോഗ്യ സംഘടനാ മേധാവി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. 'ഞങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, ഡിപ്പാര്‍ച്ചര്‍ ലോഞ്ച്, റണ്‍വേ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. UN, WHO സഹപ്രവര്‍ത്തകരും ഞാനും സുരക്ഷിതരാണ്'. അഥാനോം ട്വീറ്റ് ചെയ്തു.

ഇസ്രയേല്‍ ബോംബ് ആക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് അപലപിച്ചു. സാധാരണക്കാരെയും യുഎന്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഒരിക്കലും ലക്ഷ്യം വെക്കരുതെന്ന അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടു. എന്നാല്‍ സന വിമാനത്താവളത്തിന് സമീപത്തുള്ള ഹൂതികളുടെ രഹസ്യ ആയുധശാലകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com