'സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം തുടരും'; ട്രംപിനെ അഭിനന്ദിച്ച് കമല

ഇരുണ്ട കാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു.
Kamala Harris
കമല ഹാരിസ്എപി
Updated on
1 min read

വാഷിങ്ടൺ: സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഡെമോക്രാറ്റിക്ക് സ്ഥാനാ‌ർഥി കമല ഹാരിസ്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപിന്റെ വിജയം അം​ഗീകരിച്ച് വാഷിങ്ടണിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമല. തെരഞ്ഞെടുപ്പ് പരാജയത്തില്‍ ദു:ഖിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാന്‍ കമല അണികളോട് ആഹ്വാനം ചെയ്തു.

ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞ കമല ഇന്ന് തന്റെ ഹൃദയവും മനസും നിറഞ്ഞിരിക്കുന്നുവെന്ന് പറ‍ഞ്ഞു. 'നമ്മള്‍ പ്രതീക്ഷിച്ചതിന്റെയോ പോരാടിയതിന്റെയോ ഫലമല്ല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. എന്നാല്‍ തളരാത്ത കാലത്തോളം അമേരിക്കയുടെ വാ​ഗ്ദാനത്തിന്റെ വെളിച്ചം അണഞ്ഞു പോകില്ല'. താന്‍ നടത്തിയ പോരാട്ടത്തിലും നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ടെന്നും കമല കൂട്ടിച്ചേര്‍ത്തു.

'വിവിധ സമൂഹങ്ങളെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു തന്റെ പ്രചാരണം. രാജ്യത്തോടുള്ള സ്നേഹവും അമേരിക്കയുടെ ശോഭനമായ ഭാവിയുമാണ് തന്നെയും ഒപ്പമുള്ളവരെയും ഒന്നിച്ച് ചേര്‍ത്തത്. ഇരുണ്ട കാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം.

തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് അഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. അതാണ് ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് വേര്‍തിരിക്കുന്നത്'.- കമല ഹാരിസ് പറഞ്ഞു. ഡോണള്‍ഡ് ട്രംപിനോട് ഫോണിൽ വിളിച്ച് സംസാരിച്ചെന്നും വിജയാശംസകള്‍ നേര്‍ന്നെന്നും സമാധാനപരമായ ഭരണകൈമാറ്റത്തിന് താന്‍ തയാറാണെന്നും കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറി തെരഞ്ഞെടുപ്പ് പോരാട്ടമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇത്തവണ നടന്നത്. 2025 ജനുവരി 20നാകും ട്രംപ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com