ടോക്യോ: പുതുവര്‍ഷദിനത്തില്‍ ജപ്പാനിലെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ മരണനിരക്ക് ഉയരുകയാണ്. ദുരന്തത്തില്‍ 24 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വലിയ തീപിടിത്തം ഉണ്ടാകുകയും ചെയ്തു. ഭുകമ്പത്തെ തുടര്‍ന്നുള്ള നാശനഷ്ടങ്ങളുടെ കണക്ക് ഉയരുകയാണ്.
അപ്രതീക്ഷിതമായുണ്ടായ ഭൂകമ്പത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ദൃശ്യങ്ങളില്‍ ബഹുനില കെട്ടിടങ്ങളും റെയില്‍വെ സ്‌റ്റേഷനുകളും വീടുകളും ഇളക്കംതട്ടുന്നത് കാണാം. തുറമുഖത്ത് മുങ്ങിയ ബോട്ടുകള്‍, കത്തിനശിച്ച വീടുകള്‍, വൈദ്യുതിയില്ലാതെ പ്രതിസന്ധിയിലായ പ്രദേശവാസികള്‍ എന്നിവയടക്കമുള്ള ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നു. ഭൂകമ്പത്തെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് മുന്നറിയിപ്പിന്റെ തീവ്രത കുറച്ചു. തീരമേഖലയില്‍ നിന്ന് ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, തുടര്‍ചലനങ്ങള്‍ പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പുണ്ട്.
ആയിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരെയും അഗ്‌നിശമന സേനാംഗങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും ഭൂകമ്പം ബാധിച്ച നോട്ടോ പെനിന്‍സുലയിലെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന് തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി. റണ്‍വേയിലെ വിളളലുകളെ തുടര്‍ന്ന് പ്രദേശത്തെ ഒരു വിമാനത്താവളം അടച്ചിട്ടു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ