
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ആദരമര്‍പ്പിച്ച് ലോകരാജ്യങ്ങള്‍. ഇന്ത്യയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. ഇന്നും നാളെയും പോപ്പിന്റെ സംസ്‌കാര ദിവസവുമാണ് ദുഃഖാചരണം. ദേശീയ പതാക താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷപരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ല.
അതേസമയം മാര്‍പാപ്പയുടെ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നിത്യശാന്തി നേരുന്നു. ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ട്രംപ് നേരത്തെ അനുശോചന സന്ദേശത്തില്‍ പറഞ്ഞിരുന്നു.
മാര്‍പാപ്പയോടുള്ള ആദരസൂചകമായി ദേശീയ പതാക താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. ബ്രസീലില്‍ ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈസ്റ്റ് തിമോര്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പോപ്പിന്റെ വിയോഗം കത്തോലിക്കര്‍ക്ക് മാത്രമല്ല, എല്ലാ മതത്തിനും എല്ലാ സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രസിഡന്റ് ജോസ് റാമോസ് ഹോര്‍ത്ത പറഞ്ഞു.
കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷകളിലും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിലും പങ്കെടുക്കാനായി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ റോമിലേക്കു പോയി. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ്. മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്ന് മാര്‍പാപ്പ മരണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ