

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുൾ റഹീമിന് ആശ്വാസം. 20 വർഷത്തെ തടവ് അംഗീകരിച്ചു അപ്പീൽ കോടതി ഉത്തരവിറക്കി. 19 വർഷം ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞതിനാൽ ഒരു വർഷത്തിന് ശേഷം റഹീം ജയില്‍ മോചിതനായേക്കും. ഇക്കഴിഞ്ഞ മെയ് 26 നാണ് അബ്ദുൽ റഹീമിനെ 20 വർഷത്തെ തടവിന് വിധിച്ച് റിയാദ് ക്രിമിനൽ കോടതി ഉത്തരവിറക്കിയത്.
ഈ വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അപ്പീലുമായി മേൽക്കോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷ വർധിപ്പിക്കണം എന്നായിരുന്നു ആവശ്യം. ഇന്ന് രാവിലെ 11 ന് ചേർന്ന അപ്പീൽ കോടതി കീഴ്ക്കോടതി വിധി അംഗീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ തള്ളുകയും ചെയ്തു.
ജയിലിൽ 19 വർഷം പിന്നിട്ട സാഹചര്യത്തിൽ പ്രതിയെ ജയിൽ മോചിതനാക്കണം എന്ന ആവശ്യം പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. എന്നാൽ ഇത് പരിഗണിക്കാൻ കോടതി തയ്യാറായില്ല. പ്രതിഭാഗത്തിന് ഇക്കാര്യത്തിൽ മേൽക്കോടതിയെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കി. ഇതോടെ ജയിൽ മോചനത്തിനായി കുടുംബം മേൽക്കോടതിയെ സമീപിക്കാനാണ് സാധ്യത. അപ്പീൽ കോടതിയുടെ വിധി ആശ്വാസമാണെന്ന് റിയാദ് റഹീം സഹായ സമിതിയും അറിയിച്ചു.
കഴിഞ്ഞ 19 വർഷമായി റിയാദിലെ ഇസ്കാൻ ജയിലിൽ തടവിലാണ് റഹീം. പ്രതിക്ക് 20 വർഷം തടവ് ശിക്ഷ നൽകിയാൽ മതിയെന്ന വിധി മേൽകോടതിയും അംഗീകരിച്ചാൽ
2026 ഡിസംബറിൽ 20 വർഷം തികയും. അതിന് ശേഷം റഹീമിന് മോചനമുണ്ടാകും. നേരത്തെ, മോചനത്തിനാവശ്യമായ ദയാധനം 34 കോടി രൂപ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയിരുന്നു. കുടുംബം മാപ്പ് നൽകിയതിയോടെ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവിറക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates