അബുദാബി: ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ആ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന കേസിൽ വിധി പറഞ്ഞ് അബുദാബി കോടതി. പരാതിക്കാരിയായ യുവതിക്ക് ഏഴായിരം ദിര്‍ഹം (1,63,464 രൂപ) നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റിവ് കോടതി ഉത്തരവിട്ടു. പ്രതിയായ യുവാവ് ചെയ്ത പ്രവൃത്തിയിലൂടെ യുവതിക്ക് നേരിട്ട മാനസിക ബുദ്ധിമുട്ടുകള്‍ കോടതിക്ക് ബോധ്യമായി. ഇതേത്തുടർന്നാണ് വലിയ പിഴ ശിക്ഷ നൽകിയതെന്നും കോടതി വ്യക്തമാക്കി.
നേരത്തെ , പ്രതിക്കെതിരെ യുവതി ക്രിമിനല്‍ കേസ് നൽകിയിരുന്നു. യുവാവിന്റെ ഈ പ്രവൃത്തിയിലൂടെ തനിക്ക് മാനഹാനി സംഭവിച്ചുവെന്നും നഷ്ടപരിഹാരമായി 30,000 ദിര്‍ഹം ഈടാക്കി നല്‍കണമെന്നുമാവശ്യമാണ് യുവതി ഉന്നയിച്ചത്. കോടതിച്ചെലവും യുവാവില്‍നിന്ന് ഈടാക്കി നല്‍കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഡിജിറ്റൽ തെളിവുകൾ അടക്കം കോടതിയിൽ യുവതി ഹാജരാക്കി. കേസിൽ വാദം കേട്ട കോടതി ഈ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചു. പ്രതി കുറ്റം ചെയ്തു എന്ന് കോടതിക്ക് വ്യക്തമായതോടെയാണ് കനത്ത പിഴ നഷ്ടപരിഹാരമായി നൽകാൻ കോടതി വിധിച്ചത്.
സൈബർ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് അബുദാബി കോടതി നൽകുന്നത്. അടുത്തിടെ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ അപമാനിച്ചു എന്ന പരാതിയിൽ നഷ്ടപരിഹാരമായി 20,000 ദിര്‍ഹം (465466 രൂപ) പരാതിക്കാരിക്ക് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. പരാതിക്കാരിയായ സ്ത്രീക്കെതിരെ മറ്റൊരു യുവതി ആണ് വാട്‌സ്ആപ്പിലൂടെ അപമാനിക്കുന്ന തരത്തിലുള്ള സന്ദേശം അയച്ചത് .
ഈ സന്ദേശങ്ങൾ തന്നെ അധിക്ഷേപിക്കുന്നത് ആണെന്നും ഇത് മൂലം തനിക്ക് മാനസികവും ധാര്‍മികവും ഭൗതികവുമായ നഷ്ടങ്ങള്‍ സംഭവിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. കേസിൽ വാദം കേട്ട കോടതി പ്രതിക്ക് പിഴ ശിക്ഷ വിധിക്കുകയായിരുന്നു.
Abu Dhabi court rules in case of abusive phone calls, recording conversations and spreading them on social media
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates